മതിയായ പരിശോധനകൾ നടത്താതെ തിടുക്കത്തിൽ അനുമതി നൽകി; കോവിഡ് വാക്സിന്‍ സ്വീകരിക്കില്ലെന്ന് പ്രശാന്ത് ഭൂഷൺ
ഇന്ത്യയിൽ കോവിഡ് പ്രതിരോധ വാക്സിനുകൾക്ക് തിടുക്കത്തിൽ അനുമതി നൽകിയതിനെതിരെ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. വാക്സിനുകൾ ശരിയായ രീതിയിൽ പരിശോധന നടത്താതെ തിടുക്കത്തിൽ അനുമതി നൽകിയെന്നും അതുകൊണ്ടുതന്നെ വാക്സിനുകളിൽ ഒന്നും താൻ സ്വീകരിക്കില്ലെന്നും അദ്ദേഹം ട്വിറ്ററിൽ എഴുതി.
ഇപ്പോൾ തന്നെ നമ്മുടെ രാജ്യത്തെ കോവിഡ് കേസുകൾ കുറഞ്ഞുതുടങ്ങി. നമ്മൾ, പ്രത്യേകിച്ച് നഗരങ്ങളിൽ വസിക്കുന്നവർക്ക് ആർജിത പ്രതിരോധ ശേഷിയും ലഭിച്ചു. ആരോഗ്യമുള്ളവരെ കോവിഡ് ബാധിക്കുന്നില്ല. മരണനിരക്ക് ആയിരത്തിൽ ഒന്നുമായി. അതിനാലാണ് മതിയായ പരിശോധനകൾ നടത്താതെ വാക്സിനുകൾക്ക് രാജ്യം തിടുക്കത്തിൽ അനുമതി നൽകിയെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഇന്ത്യ വാക്സിനുകൾക്ക് തിടുക്കത്തിൽ അനുമതി നൽകിയതിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ അടക്കം നിരവധിപേർ രംഗത്തെത്തിയിരുന്നു. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ ഇതുവരെ നടത്തിയിട്ടില്ലെന്നും അതിനാൽ അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.