ബൈഡന്റെ വിജയം ‘ഔദ്യോഗിക’മായി സ്ഥിരീകരിച്ചാൽ വൈറ്റ്‌ഹൗസ്‌ഒഴിയാമെന്ന് ട്രംപ്; യുഎസിലെ വോട്ടിംഗ് “ഒരു മൂന്നാം ലോക രാജ്യം പോലെ”എന്ന് ട്രംപ്
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ താന്‍ വൈറ്റ് ഹൗസിന്റെ പടിയിറങ്ങാന്‍ തയാറാണെന്ന് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ പരാജയം താന്‍ അംഗീകരിക്കില്ലെന്നും ‘അവര്‍ തെറ്റു ചെയ്യുകയാണ്’ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
വിചിത്രമായ കാരണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് ട്രംപ് കോടതിയെ സമീപിക്കാന്‍ പോലും മുതിര്‍ന്നിരുന്നു.
എന്നാല്‍ താങ്ക്‌സ്ഗീവിംഗിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ ഇലക്ട്രല്‍ കോളേജ് ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ്ഹൗസ് വിട്ടുപോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ‘ തീര്‍ച്ചയായും ഞാനത് ചെയ്യും, നിങ്ങള്‍ക്കതറിയാം’ എന്ന് ട്രംപ് പറഞ്ഞു “പക്ഷെ അവര്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ അവര്‍ ഒരു തെറ്റു ചെയ്യുകയാണ്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് അംഗീകരിക്കാന്‍ വളരെ പ്രയാസമുളള ഒരു കാര്യമാണ്. ഇത് ഒരു വലിയ തട്ടിപ്പായിരുന്നു.’ ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎസിലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ഒരു മൂന്നാംലോക രാജ്യം പോലെയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
പരാജയം സമ്മതിക്കാന്‍ ബുദ്ധിമുട്ടാണെന്നു സമ്മതിച്ച ട്രംപ് ജനുവരി 20-ന് നടക്കുന്ന ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ മടിച്ചു എന്നും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ സംസ്ഥാനത്തു നിന്നും ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ വിജയിച്ചവര്‍ ഡിസംബര്‍ 15-നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യുന്നത്. ഈ വോട്ടുകള്‍ ജനുവരി ആറിന് എണ്ണും.
യു.എസ് പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ വിജയിക്കാന്‍ 270 ഇലക്ടറല്‍ വോട്ടുകള്‍ മതിയെന്നിരിക്കെ, ബൈഡന്‍ 306 വോട്ടുകള്‍ നേടിയിരുന്നു. ട്രംപിന് ലഭിച്ചത് 232 വോട്ടുകളാണ്. പോപ്പുലര്‍ വോട്ടിംഗില്‍ ട്രംപിനേക്കാള്‍ അറുപത് ലക്ഷം വോട്ടുകളും ബൈഡന്‍ കൂടുതല്‍ നേടിയിരുന്നു
Content : Will leave White House – if Biden victory is confirmed by donald trump