ജാമ്യമില്ല; ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ ചോദ്യം ചെയ്യാൻ അനുമതി

single-img
26 November 2020

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല. കസ്റ്റ‍ഡി അപേക്ഷയും മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി.

തിങ്കളാഴ്ച ആശുപത്രിയില്‍ വച്ച് അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്യാൻ അനുമതി നൽകി. മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടിക്കരുതെന്ന് കോടതി നിർദേശിച്ചു.

മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. നവംബർ 30-നാണ് വിജിലൻസിന് ലേക് ഷോർ ആശുപത്രിയിൽ ചോദ്യം ചെയ്യാൻ അനുമതി നൽകിയിട്ടുള്ളത്. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ തന്നെയാണ് ചോദ്യം ചെയ്യാനുള്ള അനുമതിയുള്ളത്.

നവംബർ 30-ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെയും, ശേഷം മൂന്ന് മണി മുതൽ വൈകീട്ട് അഞ്ച് വരെയും ചോദ്യം ചെയ്യാം. ഇത്തരത്തിൽ ഏഴ് നിബന്ധനകളാണ് കോടതി മുന്നോട്ട് വെച്ചിട്ടുള്ളത്.

ചോദ്യം ചെയ്യലിന് മുന്നോടിയായിട്ട് അന്വേഷണ ഉദ്യോഗസ്ഥർ കോവിഡ് പരിശോധന നടത്തിയിരിക്കണം. മൂന്ന് പേരിൽ കൂടുതൽ ചോദ്യം ചെയ്യൽ സംഘത്തിൽ പാടില്ല. ഒരു മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ചോദ്യം ചെയ്യരുത്. ഒരോ മണിക്കൂറിനിടയിലും 15 മിനിറ്റ് വിശ്രമം നൽകണം. ചികിത്സ തടസ്സപ്പെടുത്തരുത്. കോടതി ഉത്തരവ് ആശുപത്രി അധികൃതരെകാണിച്ച് ബോധ്യപ്പെടുത്തണം. ശാരീരികമായോ മാനസികമായോ ചോദ്യം ചെയ്യുന്നതിനിടെ പീഡിപ്പിക്കരുത്. തുടങ്ങിയ നിബന്ധനകളാണ് വിജിലൻസിന് മുന്നിൽ കോടതി വെച്ചിട്ടുള്ളത്.

നിലവിൽ രണ്ടാഴ്ചത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇബ്രാഹിംകുഞ്ഞുള്ളത്.
ഇബ്രാഹിംകുഞ്ഞ് കാൻസർ ചികിത്സയിലാണെന്നും ആരോഗ്യസ്ഥിതി മോശമാണെന്നുമായിരുന്നു കോടതിക്ക് ലഭിച്ച മെഡിക്കൽ റിപ്പോർട്ട്.