കാണാതായ ഓരോ കുട്ടിയേയും തിരികെ ലഭിക്കുമ്പോഴുള്ള വീട്ടുകാരുടെ സന്തോഷമാണ് തന്‍റെ ബലം; 76 കുട്ടികളെ തെരഞ്ഞ് കണ്ടെത്തി വീട്ടുകാരെ തിരിച്ചേൽപ്പിച്ച് ഡൽഹി പോലീസ് വനിത കോൺസ്റ്റബിൾ സീമ

single-img
20 November 2020

കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ കാണാതായ 76 കുട്ടികളെ രക്ഷപ്പെടുത്തിയ ദില്ലിയിലെ വനിതാ കോണ്‍സ്റ്റബിള്‍ സീമ ധാക്കയ്ക്ക് ഔട്ട് ഓഫ് ടേൺ ആയി സ്ഥാനക്കയറ്റം ലഭിച്ചു. അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടറായാണ് സീമക്ക് പ്രമോഷന്‍ ലഭിച്ചത്. പതിനാല് വയസില്‍ താഴെയുള്ള 56 കുട്ടികളെയും പതിനാലു വയസ്സിനു മുകളിലുള്ള 20 കുട്ടികളെയുമാണ് മൂന്നുമാസത്തെ ഇടവേളയില്‍ സീമ കണ്ടെത്തി വീട്ടുകാരുടെ പക്കലെത്തിച്ചത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സീമ ധാക്കയെ തേടി പ്രമോഷനെത്താനുള്ള കാരണമായതും കാണാതായ കുട്ടികളെ തെരഞ്ഞ് പിടിക്കുന്നതിലെ ഈ കഴിവാണ്. കാണാതായ കുട്ടികളെ കണ്ടെത്താന്‍ എത്ര പ്രയത്നിക്കാന്‍ പോലും മടിയില്ലാത്ത മനോഭാവമാണ് ഈ പൊലീസ് കോണ്‍സ്റ്റബിളിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്.

ദില്ലിയിലെ രോഹിണിക്ക് സമീപം അമാൻ വിഹാറിൽ നിന്ന് കാണാതായ ഏഴുവയസ്സുള്ള കുട്ടിയെ ഹെഡ് കോൺസ്റ്റബിൾ സീമ ധാക്ക പശ്ചിമ ബംഗാളിലെ രണ്ട് നദികൾ കടന്ന് പ്രളയ ബാധിതമായ സ്ഥലത്ത് നിന്നാണ് അടുത്തിടെ സീമ കണ്ടെത്തിയത്. 2006ല്‍ ദില്ലി പൊലീസിന്‍റെ ഭാഗമായ സീമ ഇതിനോടകം 76 കുട്ടികളെയാണ് കണ്ടെത്തിയത്.

2013 മുതല്‍ കാണാതായ കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങളുമായി പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുഡ്ഗാവ്, പശ്ചിമ ബംഗാള്‍, നോയിഡ എന്നിവിടങ്ങളിലും സീമ എത്തിയിരുന്നു. ബുധനാഴ്ചയാണ് സീമയ്ക്കുള്ള പ്രമോഷന്‍ ലഭിക്കുന്നത്.

പ്രവര്‍ത്തന മികവിന് ഔട്ട് ഓഫ് ടേണ്‍ ആയി പ്രമോഷന്‍ ലഭിക്കുന്ന ദില്ലിയിലെ ആദ്യ പൊലീസുകാരി കൂടിയാണ് സീമയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഹിണി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളാണ് സീമയുടെ ഭര്‍ത്താവ്. എട്ട് വയസുള്ള മകനാണ് ഈ പൊലീസ് ദമ്പതികള്‍ക്കുള്ളത്.

തന്റെ ശ്രമങ്ങൾ തിരിച്ചറിഞ്ഞതിൽ താൻ സന്തുഷ്ടയാണെന്നും ഇത് തനിക്കും മറ്റുള്ളവർക്കും പ്രചോദനാമാണ്. താൻ കണ്ടെത്തിയ എല്ലാ കുട്ടികളും കൊറോണ കാലത്തായിരുന്നെന്നും സീമ പറയുന്നു. ഓരോ കുട്ടികളേയും തിരികെ ലഭിക്കുമ്പോഴുള്ള വീട്ടുകാരുടെ സന്തോഷമാണ് തന്‍റെ ബലമെന്നാണ് സീമ ടൈംസ്ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. ഓഗസ്റ്റ് ഏഴിനാണ് കാണാതായ കുട്ടികളെ കണ്ടെത്തുന്ന പൊലീസുകാര്‍ക്ക് പ്രത്യേക പ്രോല്‍സാഹനങ്ങള്‍ നല്‍കുന്നതാണെന്ന് ദില്ലി പൊലീസ് മേധാവി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ കാണാതായ 1440 കുട്ടികളെയാണ് ദില്ലി പൊലീസ് കണ്ടെത്തിയത്.