പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള വിജിലന്‍സ് നീക്കം ചോർന്നെന്ന് സംശയം; ഇബ്രാഹിംകുഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ വിജിലൻസ് അന്വേഷണസംഘം അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണെന്നറിഞ്ഞ് അവിടേക്ക് എത്തി. വീട്ടിൽ വച്ച് ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു നീക്കം. എന്നാല്‍ വിജിലന്‍സ് നീക്കത്തെ കുറിച്ച് വിവരം ലഭിച്ച ഇബ്രാഹിംകുഞ്ഞ് ഇന്നലെ രാത്രി ആശുപത്രിയില്‍ ചികിത്സ നേടുകയായിരുന്നു എന്നാണ് സൂചന.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് ഇന്ന് രാവിലെ 8.30ഓടെ കൊച്ചി ആലുവയിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത്. എന്നാല്‍ ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഇല്ലെന്നും കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വീട്ടുകാര്‍ അറിയിച്ചു. അന്വേഷണസംഘം എത്തിയപ്പോള്‍ ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വനിത പൊലീസ് എത്തിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇബ്രാഹിംകുഞ്ഞിന്റെ വീടിനുള്ളില്‍ കടന്ന് പരിശോധന നടത്തി. തുടർന്ന് ആശുപത്രിയിലെത്തിയ വിജിലൻസ് സംഘം ആശുപത്രിയിലെത്തി ഡോക്ടർമാരുമായി രോഗവിവരങ്ങൾ ചോദിച്ച് മനസ്സിലാക്കുകയാണ്.
മുന്‍പ് പലതവണ വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു. അപ്പോഴൊക്കെ നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് നോട്ടീസ് നല്‍കി വിളിച്ചുവരുത്തുന്നതിന് പകരം ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുകയായിരുന്നു. ഇതോടെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലാകുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. ഇഡിയും വിജിലന്‍സുമാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ ഇഡി ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള കാര്യം ലേക്‌ഷോര്‍ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് ഇദ്ദേഹം ആശുപത്രിയില്‍ പ്രവേശിച്ചത്.