എൻഡിഎയ്ക്ക് ഭരണം ലഭിച്ചാൽ തിരുവനന്തപുരത്തെ വാരാണസിയെ പോലെമാറ്റും: കെ സുരേന്ദ്രൻ
സംസ്ഥാനത്ത് നഗരസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിക്ക് ഇക്കുറി ഭരണം ലഭിച്ചാൽ തിരുവനന്തപുരത്തെ ലോകോത്തര നഗരമാക്കി മാറ്റുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ കാലങ്ങളിൽ കോർപ്പറേഷൻ ഭരിച്ചവരുടെ പിടിപ്പുകേടാണ് തലസ്ഥാനത്തെ വികസന മുരടിപ്പിന് കാരണമായതെന്നും സുരേന്ദ്രൻ ആരോപിച്ചു. നഗരസഭയിൽ നടന്ന വിവിധ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങള്‍ക്ക് ഒരു അവസരം ലഭിച്ചാൽ വാരാണസിയെ പോലെ തലസ്ഥാനത്തെയും രാജ്യത്തിൻ്റെ പൈതൃകനഗരമാക്കി മാറ്റും. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും വലിയ അഴിമതികളാണ് അഞ്ചുവർഷമായി നടത്തുന്നത്.
നോട്ട് നിരോധന കാലത്ത് നടത്തിയ കൊള്ളകൾ പുറത്തു വന്നാൽ കടകംപള്ളിക്ക് രാജിവയ്‌ക്കേണ്ടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപിയെ തടയാനായി കോൺഗ്രസും സിപിഎമ്മും തമ്മിൽ അവിശുദ്ധ സഖ്യമുണ്ടാക്കുകയാണ്.
എന്നാൽ നഗരത്തിന്റെ വികസനത്തിന് വേണ്ടി ജനങ്ങൾ ബിജെപിക്കൊപ്പം നിൽക്കും. വിഴിഞ്ഞം തുറമുഖം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവ തിരുവനന്തപുരത്തിന്റെ വികസനത്തിന് ശക്തമായ അടിത്തറ പാകുമെന്നും ഇതിന് തുരങ്കം വയ‌്ക്കാനുള്ള ഇരുമുന്നണികളുടേയും ശ്രമം ജനങ്ങൾ പരാജയപ്പെടുത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.