ഏപ്രിൽ- മെയ് മാസത്തോടുകൂടി അധ്യയന വർഷം പൂർത്തിയാക്കും: സ്കൂൾ തുറന്നാൽ പരീക്ഷ
കുട്ടികൾക്ക് ലഭിക്കേണ്ട പഠനലക്ഷ്യങ്ങളും നേട്ടങ്ങളും ഉറപ്പുവരുത്തി വേണം അധ്യയനവർഷം പൂർത്തിയാക്കാനെന്ന് നിർദ്ദേശം മുന്നോട്ടുവച്ച് വിദഗ്ധസമിതി റിപ്പോർട്ട്. സ്കൂളുകൾ തുറക്കാൻ വൈകിയാലും അധ്യയനവർഷം ഉപേക്ഷിക്കുകയോ പാഠ്യപദ്ധതി ചുരുക്കുകയോ ചെയ്യരുതെന്നും സമിതി ശുപാർശ ചെയ്തു. എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജെ പ്രസാദ് അധ്യക്ഷനായ വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
സ്കൂളുകൾ തുറക്കുമ്പോൾ അധികസമയമെടുത്തും അവധി ദിവസങ്ങളിൽ പ്രവർത്തിച്ചും മാർച്ചിന് പകരം ഏപ്രിലിലോ മേയിലോ അധ്യയനവർഷം പൂർത്തിയാക്കാമെന്നാണ് വിദഗ്ധസമിതി നിർദേശിച്ചിരിക്കുന്നത്. ഓൺലൈൻ സംവിധാനങ്ങളുടെ ലഭ്യതക്കുറവുള്ള സാഹചര്യത്തിൽ ഓൺലൈൻ പരീക്ഷ പാടില്ലെന്നും സമിതി നിർദ്ദേശം മുന്നോട്ടു വച്ചിട്ടുണ്ട്. സ്കൂൾ തുറക്കാതെ പരീക്ഷ നടത്തരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ഉടൻ വിദ്യാഭ്യാസമന്ത്രിക്ക് സമർപ്പിക്കുവാനാണ് തീരുമാനം.
വിക്ടേഴ്സിെൻറ ഫസ്റ്റ്ബെൽ ക്ലാസുകൾ വഴി സെപ്റ്റംബർ 30നകം പഠിപ്പിക്കേണ്ട പാഠങ്ങൾ മിക്ക വിഷയങ്ങളും പൂർത്തീകരിച്ചെന്നാണ് വിലയിരുത്തൽ. ചില വിഷയങ്ങൾ നിശ്ചയിച്ചതിലും മുന്നിലാണെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ പാഠ്യപദ്ധതി വെട്ടിച്ചുരുക്കേണ്ടെന്ന നിലപാടാണ് വിദഗ്ദർ സ്വീകരിച്ചിരിക്കുന്നത്.