ഹാഥ്രസ്: കേസ് അട്ടിമറിക്കാൻ ശ്രമം; പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ ബന്ധമെന്ന് യുപി പോലീസിന്റെ വാദം, ഫോണ്‍ രേഖകള്‍ പുറത്തുവിട്ടു

single-img
7 October 2020

ഹാഥ്രസ് കൂട്ടബലാത്സംഗക്കേസ് അട്ടിമറിക്കാൻ യുപി പോലീസിന്റെ ശ്രമം. സംഭവത്തിന് പിന്നിൽ ജാതി വിദ്വേഷമാണെന്ന വാദം തെറ്റാണെന്ന് സ്ഥാപിക്കാന്‍ മെബൈൽ ഫോൺ കോളുകളുടെ വിവരങ്ങളുമായി യുപി പോലീസിസ് പുതിയ വാദം നിരത്തി. തന്റെ സഹോദരന്റെ ഫോണിൽ നിന്ന് കൊല്ലപ്പെട്ട പെൺകുട്ടി കേസിലെ പ്രതികളിലൊരാളുമായി നിരന്തരം സംസാരിച്ചിരുന്നുവെന്ന് പോലീസ് ആരോപിക്കുന്നു. ഹാഥ്രസ് സംഭവത്തിന് പിന്നിൽ ജാതി വിവേചനമാണെന്ന ആരോപണം തള്ളാനാണ് യുപി പോലീസ് ശ്രമിക്കുന്നതെന്നും കേസ് അട്ടിമറിക്കുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.

ഒന്നാം പ്രതിയായ സന്ദീപുമായി പെൺകുട്ടി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. കഴിഞ്ഞ വർഷം ഒക്ടോബർ 13 മുതൽ 104 തവണ ഇരുവരും ഫോൺവഴി സംസാരിച്ചു. പ്രതികളും പെൺകുട്ടിയും തമ്മിൽ നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഫോൺ വിവരങ്ങൾ എന്നിങ്ങനെയാണ് പോലീസ് ആരോപിക്കുന്നത്.

ഈ കോളുകൾ പലതും പോയിരിക്കുന്നത് പെൺകുട്ടിയുടെ ഗ്രാമത്തിന് സമീപത്തുള്ള ചാന്ദ്പായിലെ മൊബൈൽ ടവർ ലൊക്കേഷന്റെ പരിധിയിൽ നിന്നാണ്. പെൺകുട്ടിയുടെ സഹോദരന്റെ ഫോണിൽ നിന്ന് മുഖ്യപ്രതിയായ സന്ദീപിനെ 62 തവണ വിളിച്ചിട്ടുണ്ട്. കൂടാതെ 42 തവണ സന്ദീപിന്റെ ഫോണിൽ നിന്ന് തിരിച്ചും കോളുകൾ വന്നുവെന്നും യുപി പോലീസ് വിശദീകരിക്കുന്നു.

കോൾ റെക്കോർഡുകൾ തങ്ങൾ പരിശോധിച്ചുവെന്നാണ് പോലീസ് പറയുന്നത്. സത്യം പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രതികളെ അനുകൂലിക്കുന്ന ഉന്നത ജാതി കൂട്ടായ്മ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.