‘പ്രതികാര വാദ’വുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍; പുനഃപരിശോധന ഹര്‍ജിയുമായി സുപ്രീം കോടതിയില്‍

single-img
2 October 2020

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിൽ. പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ സമര്‍പ്പിച്ചതായും റിപ്പോർട്ട് ഉണ്ട്. പുനഃപരിശോധന ഹര്‍ജിയില്‍ തീര്‍പ്പ് ഉണ്ടാകുന്നത് വരെ ബലാത്സംഗ കേസിന്റെ വിചാരണ സ്റ്റേ ചെയ്യണമെന്നും ബിഷപ്പ് ഫ്രാങ്കോ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

2017 ല്‍ കന്യാസ്ത്രീക്കെതിരെ ചില പരാതികള്‍ ലഭിക്കുകയും ഇതില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് മുന്‍കൂട്ടി അസൂത്രണം ചെയ്തുള്ള കന്യാസ്ത്രീയുടെ പരാതിയെന്നും ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റ് 5ന് ചീഫ് ജസ്റ്റിസ് എസ്.ബോബ്ഡെ ജസ്റ്റിസ്മാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യം എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന് എതിരെയാണ് പുനഃപരിശോധന ഹര്‍ജി.

2013 മുതല്‍ മറ്റൊരു പള്ളിയുമായി സഹകരിച്ച് പുതിയ സന്യാസ സമൂഹം രൂപീകരിക്കാന്‍ പരാതിക്കാരിയായ കന്യാസ്ത്രീ ശ്രമിച്ചിരുന്നുവെന്നും അതില്‍ പരാജയപെട്ടുവെന്നുമാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ മറ്റൊരു ആരോപണം. കന്യാസ്ത്രീ സീറോ മലബാര്‍ സഭയ്ക്ക് ഒപ്പം ചേര്‍ന്ന് ലത്തീന്‍ സഭയുടെ താത്പര്യത്തിന് എതിരായി പ്രവര്‍ത്തിച്ചുവെന്ന ആരോപണവും ഫ്രാങ്കോ മുളയ്ക്കൽ ഉന്നയിച്ചിട്ടുണ്ട്.