ബാബ്റി മസ്ജിദ് വിധി; രാഷ്ട്രത്തിന്റെ മതേതര അടിത്തറയ്ക്ക് ഏറ്റ കടുത്ത ആഘാതം: രമേശ്‌ ചെന്നിത്തല

single-img
30 September 2020

ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണക്കോടതിയുടെ വിധി രാഷ്ട്രത്തിന്റെ മതേതര അടിത്തറയ്ക്ക് ഏറ്റ കടുത്ത ആഘാതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാബ്റി മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റവും കടുത്ത നിയമലംഘനവുമാണെന്ന് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി വിധിച്ചതാണ്. എന്നിട്ടും അത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ് എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ എഴുതി.

രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കുന്ന ബാബ്റി മസ്ജിദ് തകര്‍ക്കലിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടായിരുന്നെന്ന് രാജ്യത്തെ കൊച്ചു കുട്ടികള്‍ക്കുപോലും അറിയാവുന്ന കാര്യമാണ്. വര്‍ഗ്ഗീയത ആളിക്കത്തിച്ചുകൊണ്ടു രഥയാത്ര നടത്തുകയും കര്‍സേവയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തത് അദ്വാനിയും കൂട്ടരുമാണെന്ന് രാജ്യത്തെ ജനങ്ങള്‍ കണ്‍മുമ്പില്‍ കണ്ടതാണ്.

ഗൂഢാലോചനയില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കുള്ള പങ്ക് ലിബര്‍ഹാന്‍ കമ്മീഷന്‍ അക്കമിട്ട് നിരത്തിയതുമാണ്. എന്നിട്ടും ഒന്നിനും തെളിവില്ലെന്നാണ് കോടതി വിധി. ഈ വിധിക്കെതിരെ സിബിഐ അപ്പീല്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.