പുകപരിശോധന സർട്ടിഫിക്കറ്റ് നൽകുന്നത് മോട്ടോർവാഹനവകുപ്പ്: നടപ്പിൽ വരുന്നത് അടുത്ത മാസം മുതൽ
അടുത്തമാസംമുതൽ പുകപരിശോധന സർട്ടിഫിക്കറ്റ് വാങ്ങണമെങ്കിൽ മോട്ടോർവാഹനവകുപ്പുമായി ബന്ധപ്പെടണം. വാഹനങ്ങളിലെ പുകപരിശോധന പതിവുപോലെ പരിശോധനകേന്ദ്രങ്ങളിൽ തുടരും. ബാക്കി നടപടികൾ ഓൺലൈനിൽ പൂർത്തിയാക്കി മോട്ടോർവാഹനവകുപ്പ് സർട്ടിഫിക്കറ്റ് നൽകുമെന്നാണ് പുറത്ുവരുന്ന റിപ്പോർട്ടുകൾ. പുകപരിശോധനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുന്നതിനാലാണ് മോട്ടോർ വാഹന വകുപ്പ് ഈ നടപടികൾ കെെക്കൊള്ളുന്നത്.
വാഹനം ബി.എസ്. ഫോർ ആണെന്നുള്ള സർട്ടിഫിക്കറ്റ് വാഹന ഡീലർമാരിൽനിന്ന് വാങ്ങി സൂക്ഷിക്കണമെന്നാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്. ഇത് പരിശോധനസമയത്ത് കാണിച്ചാൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് നൽകണം. ബി.എസ്. ഫോർ വാഹനങ്ങൾക്ക് ഒരുവർഷം കാലാവധിയുള്ള സർട്ടിഫിക്കറ്റ് നൽകേണ്ടതാണെങ്കിലും ഇപ്പോഴും ആറുമാസത്തെ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ് തർക്കത്തിനുകാരണം.
വണ്ടിയിൽനിന്നുള്ള പുകമാലിന്യത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് കൊണ്ടുവന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് അഥവാ ബി.എസ്. ബി.എസ്. മൂന്നിനെക്കാൾ മലിനീകരണം കുറവാണ് ബി.എസ്. നാലിന്. ഇപ്പോഴിറങ്ങുന്ന വാഹനങ്ങൾ ബി.എസ്. ആറാണ്.
ആർ.സി. ബുക്കിൽ ബി.എസ്. ഫോർ എന്ന് രേഖപ്പെടുത്താത്ത വാഹനങ്ങൾക്കാണ് ആറുമാസത്തെ സർട്ടിഫിക്കറ്റ് നൽകുന്നത്. 2017 ഏപ്രിലിനുശേഷം ഇറങ്ങിയ വാഹനങ്ങളെല്ലാം ബി.എസ്. ഫോർ വിഭാഗത്തിൽപ്പെട്ടതാണ്. ഇതിന് ഒരുവർഷത്തെ സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. എന്നാൽ, 2017-നു മുൻപും ബി.എസ്. ഫോർ വാഹനങ്ങളിറങ്ങിയിട്ടുണ്ട്. ഇത് ആർ.സി. ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടാവില്ലെന്നുള്ളതാണ് കർക്കങ്ങൾക്ക് കാരണമാകുന്നത്.
അതേസമയം ബി.എസ്. ഫോർ വിഭാഗത്തിലെ ഇരുചക്ര-മുച്ചക്ര വാഹനങ്ങളിലെ മലിനീകരണത്തോത് എത്രവരെയാകാമെന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് അസോസിയേഷൻ പറയുന്നത്. പുകപരിശോധന സർട്ടിഫിക്കറ്റ് നേരിട്ട് മോട്ടോർവാഹനവകുപ്പിന്റെ കൈകളിലാകുമ്പോൾ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത് പറയുന്നത്.