പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ ടൂറിസ്റ്റ് ഗൈഡ് കൂട്ട ബലാത്സംഗത്തിനിരയായി; ആറ് പേര്‍ക്കെതിരെ എഫ്‌ഐആര്‍

single-img
20 September 2020

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ടൂറിസ്റ്റ് ഗൈഡ് കൂട്ട ബലാത്സംഗത്തിനിരയായതായി പരാതി. ഡല്‍ഹി നഗരത്തിന്റെ പ്രധാന ഇന്ത്യാ ഗേറ്റിന് സമീപത്തെ ഹോട്ടലിലെ റൂമിലാണ് യുവതി ക്രൂരമായ ബലാത്സംഗത്തിനിരയായത്.

ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് പേര്‍ ചേര്‍ന്നാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയില്‍ അറിയിച്ചു.
സംഭവത്തില്‍ ഉള്‍പ്പെട്ട പ്രധാന പ്രതിയെ പിടികൂടിയതായും മറ്റുള്ളവരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

ഈ മാസം 18നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പിറ്റേ ദിവസമായ ഇന്നലെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. അന്വേഷണത്തില്‍ യുവതി ബലാത്സംഗം ചെയ്യപ്പെട്ട ഹോട്ടല്‍ റൂം രണ്ട് വ്യവസായികളാണ് ആ ദിവസം വാടകക്കെടുത്തതെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.

നഗരത്തില്‍ ടിക്കറ്റ് ബുക്കിംഗ് എക്‌സിക്യൂട്ടീവായും വിനോദ സഞ്ചാരികളുടെ ഗൈഡായും ജോലി ചെയ്യുന്ന യുവതിയെ ഇവര്‍കുറഞ്ഞ നിരക്കിന് പണം വായ്പ നല്‍കാമെന്ന വ്യാജേന ഇവര്‍ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇതുവരെ സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഡിസിപി ഇഷ് സിംഗാള്‍ മാധ്യമങ്ങളെ അറിയിച്ചു.

യുവതിക്കുണ്ടായിരുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ മുതലെടുത്തായിരുന്നു പ്രതികള്‍ ഹോട്ടലിലേക്ക് ഇവരെ വിളിച്ചുവരുത്തിയത്. ഡല്‍ഹിയിലെ ഷെയ്ഖ് സറായി പ്രദേശത്ത് താമസിക്കുന്ന മനോജ് ശര്‍മ്മ എന്ന ആളാണ്‌ ഇപ്പോള്‍ കേസില്‍ അറസ്റ്റിലായിരിക്കുന്നത്.