പ്രതിയല്ല, സാക്ഷി; കെടി ജലീലിനെ എന്‍ഐഎ വിളിപ്പിച്ചത് സാക്ഷി എന്ന നിലയില്‍ മൊഴിയെടുക്കാന്‍
മന്ത്രികെടി ജലീലിനെ എന്‍ഐഎ വിളിപ്പിച്ചത് സാക്ഷി എന്ന നിലയില്‍ മൊഴിയെടുക്കാന്‍. കേസില്‍ ചോദ്യംചെയ്യാനല്ല, സാക്ഷിമൊഴി രേഖപ്പെടുത്താനാണ് എൻഐഎ കൊച്ചിയിലെ ആസ്ഥാനത്ത് വിളിച്ചുവരുത്തിയതെന്ന് മന്ത്രി കെ ടി ജലീൽ പറയുകയും ചെയ്തു.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് വഴി എത്തിയ മതഗ്രന്ഥങ്ങൾ മലപ്പുറത്ത് വിതരണം ചെയ്യാൻ നൽകിയതുമായി ബന്ധപ്പെട്ടാണ് മന്ത്രി എൻഐഎക്ക് വിവരങ്ങൾ കൈമാറിയത്. ‘ താഴെ പറയുന്ന കേസിലെ സാഹചര്യങ്ങളുമായി താങ്കള്‍ ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയതിനാല്‍ അതിനെക്കുറിച്ച് ചില കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനായി ഓഫീസില്‍ ഹാജരാകണം എന്നായിരുന്നു നോട്ടീസില്‍ സിആര്‍പിസി സെക്ഷന്‍ 160 ( സാക്ഷി മൊഴിഎടുക്കാനുള്ള നടപടിക്രമം) എന്‍ഐഎ കൊച്ചി ഡിഎസ്പി ആവശ്യപ്പെട്ടിരുന്നത്.
താന്‍ നല്കിയ മറുപടികളിൽ അന്വേഷണ സംഘം തൃപ്തരാണെന്നാണ് കരുതുന്നത്. വലിയ ഒരു ഭാരം മനസ്സില്‍ നിന്നും ഇറക്കിവച്ചുവെന്നും ജലീൽ ഇന്ന് വൈകിട്ട് ചോദ്യം ചെയ്യലിന് ശേഷം മാധ്യമപ്രവർത്തകരോട് ഫോണിലൂടെ പറയുകയുണ്ടായി.ഇതിനോടകം പുകമറ സൃഷ്ടിച്ച പലകാര്യങ്ങളിലും വ്യക്തത വരുത്താൻ സാധിച്ചതായും മന്ത്രി പറഞ്ഞിരുന്നു.