‘ നീ തങ്കപ്പനല്ലെടാ പൊന്നപ്പൻ ‘ഇതാ ആ വൈറൽ ഇന്നോവ ഡ്രൈവർ
സമൂഹ മാധ്യമങ്ങളിൽ ഇന്നലെ വൈറലായ ഒരു ചിത്രമാണ് ഇന്നോവയും ഡ്രൈവറും, കൈവരിക്കപ്പുറം കനാലിന് മുകളിലെ കോൺക്രീറ്റ് സ്ലാബിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു വെള്ള നിറമുള്ള ടൊയോട്ട ഇന്നോവ കാറും. റോഡരികില്‍ നടപ്പാതയോട് ചേര്‍ന്ന് ചെറിയൊരു സ്ലാബ്. രണ്ടു പേര്‍ക്ക് നന്നായൊന്നു നിന്നുതിരിയാന്‍ ഇടമില്ലാത്ത ഈ സ്ലാബിനുമുകളില്‍ പാര്‍ക്ക് ചെയ്‍തിരിക്കുകയായിരുന്നു ആ ടൊയോട്ട ഇന്നോവ.
ചിത്രം എഡിറ്റ് ചെയ്തതാണെന്നും ഇങ്ങനെ വണ്ടി പാര്‍ക്ക് ചെയ്യണമെങ്കിലും എടുക്കണമെങ്കിലുമൊക്കെ ക്രെയില്‍ തന്നെ വേണ്ടി വരുമെന്നൊക്കെയായിരുന്നു പലരുടെയും ആദ്യ കമന്റുകള്‍. കാർ പാർക്കിങ്ങിൽ അത്ര പ്രാവീണ്യം ഇല്ലാത്തവരിൽ പലരും ഇത് വ്യാജ ഫോട്ടോയാണ് എന്ന് വിധി എഴുതുകയും ചെയ്തു . പക്ഷെ യഥാർത്ഥത്തിൽ ഒരു ഒന്നൊന്നര ഡ്രൈവർ തന്നെയാണ് ഈ കാർ പാർക്കിനിങ് പിന്നിൽ.
ഈ സംശയത്തിനു മറുപടിയായി മറ്റൊരു വീഡിയോ തൊട്ടുപിന്നാലെ എത്തി. പച്ച ടീഷര്‍ട്ടിട്ട ഒരാള്‍ ആ ഇന്നോവയിലേക്ക് കയറുന്നു. വണ്ടി മൂന്ന് വട്ടം മുന്നോട്ടും പിന്നോട്ടും അനക്കുന്നു. പിന്നോട്ട് എടുക്കുമ്പോള്‍ ടയറിന്റെ പകുതിയും സ്ലാബിന്റെ പുറത്തെ കുഴിയിലേക്കു പോകുന്നു. എന്നിട്ടും കൂസാതെ, രണ്ടാമതൊരാളുടെ സഹായമില്ലാതെ, അക്ഷരാര്‍ത്ഥത്തില്‍ പുഷ്‍പം പോലെ റോഡിലേക്കിറക്കി അയാള്‍ അത് ഓടിച്ചങ്ങു പോകുന്നു. ജനം കയ്യടിയോടെയാണ് ആ വീഡിയോയെ ഏറ്റെടുത്തത്.
അതോടെ ഇപ്പോള്‍ എല്ലാവരുടെയും സംശയം മാറിക്കാണുമല്ലോ, ഗ്രേറ്റ് ഡ്രൈവിങ്ങ് എന്നിങ്ങനെയായി പ്രതികരണങ്ങള്‍. നീ തങ്കപ്പനല്ലെടാ പൊന്നപ്പനാണെന്നായി പലരും. ആ ഡ്രൈവറെപ്പറ്റിയുള്ള ചോദ്യങ്ങളായി, അദ്ദേഹത്തെ ഒന്നു കാണണമെന്നുമൊക്കെയായി പല വാഹന പ്രേമികളും.
മാനന്തവാടി പേര്യ ആലാറ്റിൽ സ്വദേശി പ്ലാപറമ്പിൽ പി .ജെ ബിജുവാണ് സാമാന്യം തടിച്ച ഇന്നോവയെ ഇടുങ്ങിയ സ്ലാബിൽ പാർക്ക് ചെയ്ത വിരുതൻ. ബിജുവിന്‍റെ സുഹൃത്ത് ലിബിയുടെതാണ് ഇന്നോവ. ലിബി വാഹനം സർവ്വീസ് ചെയ്യാനായി ബിജുവിനെ ഏൽപ്പിക്കുകയായിരുന്നു. ഓണാവധി കഴിഞ്ഞ ശേഷമേ വർക്ക്ഷോപ്പ് തുറക്കൂ എന്നതിനാല്‍ വാഹനം തന്റെ ക്വാർട്ടേഴ്സിന് മുന്നിലാണ് പാർക്ക് ചെയ്തിരുന്നതെന്ന് ബിജു പറയുന്നു. റോഡിലെ കനാലിന്റെ പണി നടക്കുന്നതിനാലാണ് കാർ അവിടെ പാർക്ക് ചെയ്യാൻ കാരണം.
താന്‍ ചെയ്‍തതിനെപ്പറ്റി ബിജുവിന് അത്രവലിയ അമ്പരപ്പൊന്നും തോന്നുന്നില്ല. ഡ്രൈവിംഗില്‍ കുറേ വര്‍ഷത്തെ പരിചയമുണ്ടായിരുന്നതു കൊണ്ട് മാത്രമാണ് ഇന്നോവ അവിടെ പാർക്ക് ചെയ്യാനും അനായസം എടുക്കാനുമൊക്കെ കഴിഞ്ഞതെന്ന് പറഞ്ഞ് സ്വയം വിനീതനാവുകയാണ് കക്ഷി
1996ലാണ് ബിജുവിന് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നത്. അന്നുമുതല്‍ ബസ് ഉള്‍പ്പെടെ പല വാഹനങ്ങളും ഓടിക്കുന്നുണ്ട്. 2005 -2008 കാലത്ത് മൂന്നര വര്‍ഷത്തോളം കണ്ണൂർ – എറണാകുളം റൂട്ടില്‍ സർവ്വീസ് നടത്തിയിരുന്ന യുഎഫ്ഒ എന്ന സ്വകാര്യ ബസിലെ ഡ്രൈവറായി ജോലി ചെയ്‍തിരുന്നു. പിന്നീട് മാഹിയിലെ പ്രഭാത് ട്രേഡ് ലിങ്ക്‍സില്‍ ഡ്രൈവർ കം ഓഫീസ് സ്റ്റാഫായി ജോലിക്ക് കയറി. ഇപ്പോള്‍ 12 വര്‍ഷമായി ഇവിടെത്തന്നെയുണ്ട്.