അരിവാള്‍ ചുറ്റിക നക്ഷത്രം വിദ്വേഷ ചിഹ്നം; പ്രചരിപ്പിക്കുന്നവര്‍ക്ക് ജയില്‍ശിക്ഷ നല്‍കണം; ബ്രസീല്‍ പാര്‍മെന്റില്‍ ബില്‍
കമ്യൂണിസ്റ്റ് പാർട്ടികളുടെ ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം വിദ്വേഷത്തിന്റെ ചിഹ്നമാണെന്നും അതിന്റെ നിര്‍മാണവും വില്‍പനയും വിതരണവും നടത്തുന്നവര്‍ക്ക് ജയില്‍ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബ്രസീല്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കപ്പെട്ടു. ബ്രസീല്‍ പ്രസിഡന്റിന്റെ മകനായ എഡ്വോര്‍ഡോ ബോള്‍സോനാരോയാണ് ഈ ആവശ്യവുമായി ബില്‍ അവതരിപ്പിച്ചത്.
നാസിസവും കമ്മ്യൂണിസവും ഒരേപോലെതന്നെ ആണെന്ന് വിലയിരുത്തികൊണ്ടാണ് ബില്‍ അവതരണം നടന്നത്. മുന്‍ കാലഘട്ടത്തില്‍ നാസികളും പിന്നീട് കമ്മ്യൂണിസ്റ്റുകളും പോളണ്ട് അക്രമിച്ചതിന്റെ സ്മരണക്കായിട്ടാണ് ബോള്‍സോനാരോ ജൂനിയര്‍ ബില്‍ അവതരിപ്പിച്ചത്.
‘പോളണ്ടില്‍ നാസികളും കമ്മ്യൂണിസ്റ്റുകാരുമാണ് വംശഹത്യ നടത്തിയത്. എവിടെയും ഒരു വ്യക്തി കൊല്ലപ്പെടുന്നത് എങ്ങനെ കുറ്റകരമാകുന്നോ അത് പോലെ കണക്കാക്കിയുള്ള ശിക്ഷ ഈ ചിഹ്നങ്ങള്‍ക്കെതിരെയും വേണം.’ അദ്ദേഹം പറയുകയുണ്ടായി.
കുറ്റം ചെയ്യുന്നവര്‍ക്ക് ഒമ്പത് മുതല്‍ പതിനഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ വേണം. ക്രൂരതയുടെ പ്രതീകമായ നാസിസത്തിന്റേയും കമ്മ്യൂണിസത്തിന്റെയോ അതുമായി ബന്ധപ്പെട്ട വ്യക്തികളുടെയോ സംഭവങ്ങളുടേയും ആശയങ്ങളുടേയും പേരില്‍ ഏതെങ്കില്‍ പൊതുസ്ഥലങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പേരുകളുണ്ടെങ്കില്‍ അത് മാറ്റണമെന്നും ബോള്‍സോനാരോ ജൂനിയര്‍ അവതരിപ്പിച്ച ബില്ലില്‍ പറയുന്നു.