ഫെയ്സ്ബുക്കും വാട്സാപ്പും ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണി: രാഹുൽ ഗാന്ധി

single-img
1 September 2020

ഫെയ്സ്ബുക്കും വാട്സാപ്പും ഇന്ത്യയുടെ ജനാധിപത്യത്തിനും പരസ്പര ഐക്യത്തിനും ഭീഷണിയാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഫെയ്സ്ബുക്കും വാട്സാപ്പും ഇന്ത്യയുടെ ജനാധിപത്യത്തേയും സാമൂഹിക ഐക്യത്തേയും ആക്രമിക്കുകയാണെന്ന രാഹുൽ ഗാന്ധി തുറന്നടിക്കുകയായിരുന്നു. നമ്മുടെ രാജ്യതാൽപര്യങ്ങളില്‍ കൈകടത്താൻ ഒരാളും വിദേശകമ്പനിയെ അനുവദിക്കാറില്ല. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ഫെയ്സ്ബുക്കിന്റെ ബിജെപി ബന്ധം ചൂണ്ടിക്കാട്ടി രാജ്യാന്തര മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ വാർത്ത പുറത്തുവിട്ടതിനു പിന്നാലെയാണ് വിമർശനവുമായി രംഗത്ത് വന്നത്. ബിജെപി പ്രവർത്തകർക്കെതിരെ നടപടിയെടുത്താൽ ബിസിനസിനെ ബാധിക്കുമെന്ന് ഫെയ്സ്ബുക്ക് ഉദ്യോഗസ്ഥൻ പറഞ്ഞതായും വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഭരണകക്ഷിയായ ബിജെപി പ്രവർത്തകരുടെ വിദ്വേഷ പ്രസംഗങ്ങൾ നീക്കാൻ തയാറായില്ല എന്നതായിരുന്നു വാൾ സ്ട്രീറ്റ് ജേണൽ ആദ്യം ചൂണ്ടിക്കാണിച്ചത്. ഫെയ്‌സ്ബുക്ക് ഇന്ത്യയിലെ കമ്പനിയുടെ പ്രഖ്യാപിത നയങ്ങളില്‍ വെള്ളം ചേര്‍ക്കുകയാണെന്ന അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.