മാസ്കും ഗ്യാപ്പും നിർബന്ധം: സിനിമാ- സീരിയൽ ഷൂട്ടിംഗുകൾ പുനരാരംഭിക്കാൻ വഴിയൊരുങ്ങി
കോവിഡ് വ്യാപനം ശമനമില്ലാതെ മുന്നേറുകയാണ്. ഈ സാഹചര്യത്തിൽ സിനിമ-സീരിയൽ ചിത്രീകരണത്തിന് പുതിയ മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ. പ്രവേശന കവാടത്തിൽ ശരീരോഷ്മാവ് പരിശോധന, ആറ് അടി അകലം പാലിക്കൽ, മാസ്ക് തുടങ്ങിയവ പാലിച്ചാവണം ചിത്രീകരണമെന്നാണ് മാർഗനിർദേശത്തിൽ പറയുന്നത്.
മാസ്കും സാമൂഹിക അകലവും കര്‍ശനമായി പാലിച്ചാവണം ചിത്രീകരണം നടത്തേണ്ട്. അഭിനേതാക്കൾ ഒഴികെ ചിത്രീകരണ സ്ഥലത്തുള്ള ബാക്കിയുള്ളവരെല്ലാം മാസ്ക് നിർബന്ധമായും ധരിക്കണം. മേക്കപ്പ് കലാകാരൻമാരും ഹെയര്‍ സ്റ്റൈലിസ്റ്റും പിപിഇ കിറ്റ് ധരിക്കണമെന്നും മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നുണ്ട്.
ആവശ്യത്തിന് അഭിനേതാക്കളേയും അണിയറ പ്രവര്‍ത്തകരേയും മാത്രം ചിത്രീകരണത്തിനായി ഉപയോഗിക്കുവാണ് നിർദ്ദേശം. പുറത്തുനിന്ന് ആരെയും ചിത്രീകരണ സ്ഥല സന്ദർശനത്തിന് അനുവദിക്കാൻ പാടില്ലെന്നും നിർദ്ദേശത്തിലുണ്ട്.
സെറ്റുകള്‍ മേക്കപ്പ് റൂമുകള്‍, വാനിറ്റി വാനുകള്‍, ശുചിമുറികള്‍ തുടങ്ങിയവ ദിവസവും അണുവിമുക്തമാക്കുക. കൈ കഴുകാനും സാനിറ്റൈസ് ചെയ്യാനുമുള്ള സൈകര്യങ്ങള്‍ ഒരുക്കുക. സെറ്റിനുള്ളില്‍ തുപ്പാന്‍ പാടില്ല. ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം. സെറ്റിലെ ആരെങ്കിലും കോവിഡ് പോസിറ്റീവായാല്‍ ഉടനെ അണു നശീകരണം നടത്തുകയും അവരുമായി ബന്ധമുള്ളവരെ ഐസൊലേഷന്‍ ചെയ്യുകയും വേമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
കോവിഡ് പ്രതിസന്ധിയിലാക്കിയതില്‍ ഏറ്റവും പ്രധാനപെട്ട മേഖലയാണ് തിയറ്റര്‍ മേഖല. ഷൂട്ടിംഗും സിനിമാ പ്രദർശനവും മുടങ്ങിയതോടെ തിയേറ്ററുകൾ അടഞ്ഞു കിടക്കുകയാണ്. പല തിയറ്ററുകളും കോവിഡ് അവസാനിച്ചാലും അതിജീവിക്കുമോ എന്ന ആശങ്കയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മലയാളത്തിൽ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിൻ്റെ ബിഗ് ബജറ്റ് ചിത്രം ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ ഉള്‍പ്പടെ അന്‍പതോളം സിനിമകളാണ് ലോക്ക്ഡൗണ്‍ കാരണം റിലീസ്-നിര്‍മ്മാണ പ്രതിസന്ധിയിലായിരിക്കുന്നത്. നിലവിലെ മാർഗ്ഗ നിർദ്ദേശങ്ങൾ ഷൂട്ടീംഗ് പുനരാരംഭിക്കുന്നതിന് സാഹചര്യമൊരുക്കുമെന്നാണ് വിലയിരുത്തൽ.
ഇതിനിടെ തിയേറ്ററുകൾ തുറന്നാല്‍ തന്നെ പണ്ടത്തെപ്പോലെ സജീവമായി ആളുകള്‍ തിയേറ്ററുകളിലേക്ക് വരുന്ന സാഹചര്യം ഉണ്ടാകുമോ എന്നൊക്കെയുള്ള ഉത്‌കണ്‌ഠകളുടെ അടിസ്ഥാനത്തില്‍ പൂര്‍ത്തിയായ സിനിമകള്‍ തിയേറ്റര്‍ റിലീസ് കാക്കാതെ നേരിട്ട് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ എത്തിക്കാനുള്ള തീരുമാനങ്ങള്‍ ചില നിര്‍മ്മാതാക്കള്‍ കൈക്കൊണ്ടിട്ടുണ്ട്. ആ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് കേരള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ രംഗത്ത് വന്നതും വാർത്തയായിരുന്നു.