ബിഎസ്എന്‍എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികള്‍; പ്രസ്താവനയുമായി ബിജെപി എംപി

single-img
11 August 2020

പൊതുമേഖലാ ടെലകോം സ്ഥാപനമായ ബിഎസ്എന്‍എല്ലിലെ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ഉത്തര കന്നഡയിൽ നിന്നുള്ള അനന്ത്കുമാർ ഹെഗ്ഡെ . കഴിഞ്ഞ ദിവസം തന്റെ പാർലമെന്റ് മണ്ഡലത്തിൽ നടന്ന പരിപാടിയ്ക്കിടെയായിരുന്നു എംപിയുടെ ഈ വിവാദ പരാമർശം.

കേന്ദ്രസർക്കാർ ബിഎസ്എന്‍ എല്ലിലെ 85,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു.
എംപി നടത്തിയ പരിപാടിയുടെ വീഡിയോ ഇപ്പോൾ സഊഹാ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

‘കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്ത രാജ്യദ്രോഹികളാണ് അവർ. ഇതിനുള്ള ഏക പരിഹാരം സ്വകാര്യവൽക്കരണമാണ്, അത് നമ്മുടെ കേന്ദ്ര സർക്കാർ ചെയ്യും. അതുവഴി ഏകദേശം 85,000 പേരെ പുറത്താക്കും, പിന്നീട് കൂടുതൽ പേരെ പുറത്താക്കേണ്ടതുണ്ട്, ‘എന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.

പ്രവർത്തിക്കാൻ ആവശ്യമായ പണവും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം സര്‍ക്കാര്‍ നല്‍കിയിട്ടും, ജീവനക്കാര്‍ ജോലി ചെയ്യാന്‍ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു. നേരത്തെയും അനന്ത്കുമാര്‍ ഹെഗ്‌ഡെ വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ്. ഇന്ത്യയിൽ മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമരം ഒരു നാടകമാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ നേരത്തെയുള്ള പ്രസ്താവന.