പെട്ടിമുടിയില്‍ മുഖ്യമന്ത്രി എത്തിയില്ല, സഹായം ധനം നൽകിയതിൽ വിവേചനം കാണിച്ചു: ഡീൻ കുര്യാക്കോസ്

single-img
9 August 2020

ഇടുക്കി പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് മുഖ്യമന്ത്രി എത്താത്തതില്‍ വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് എം.പി രംഗത്ത്. ദുരന്തത്തില്‍ പ്രഖ്യാപിച്ച ധനസഹായത്തിലും വേര്‍തിരിവ് കാണിച്ചുവെന്നും അദ്ദേഹം മൂന്നാറില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

ഇനിയും  45 ആളുകളെ കണ്ടെത്താനുണ്ട്. 26 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഇന്ന് വീണ്ടും തിരച്ചില്‍ ആരംഭിക്കുകയാണ്. ഈ ഘട്ടത്തില്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നുണ്ടായ പ്രഖ്യാപനങ്ങളും സമീപനങ്ങളും അങ്ങേയറ്റം ഈ നാടിനോടുള്ള തരംതിരിവായി കാണുകയാണെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. 

കരിപ്പുര്‍ വിമാനത്താവളത്തില്‍ അപകടമുണ്ടായ സ്ഥലത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും സംസ്ഥാനമന്ത്രിസഭയിലെ ഏതാണ്ട് മിക്ക മന്ത്രിമാരും സ്പീക്കറും ഉള്‍പ്പെടെയുള്ള ഭരണസംവിധാനത്തിന്റെ മുഴുവന്‍ ആളുകളും സന്ദര്‍ശനം നടത്തുകയുണ്ടായി. കേന്ദ്രമന്ത്രിയും സന്ദര്‍ശനത്തിനെത്തിയെന്നും അദ്ദേഹം ചൂണ്ടികാട്ടി. ദുരന്തസമയത്ത് പെട്ടിമുടിയില്‍ 82 ആളുകള്‍ ഉണ്ടായിരുന്നു. 71 ആളുകളെ കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇത്രയും ഭീകരമായ ഒരു ദുരന്തം ഈ നാട്ടില്‍ നടന്നതിന് ശേഷം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉള്ള സമീപനത്തില്‍ വ്യത്യാസം കാണുന്നതായും അദ്ദേഹം പറയുന്നു

 മലപ്പുറത്ത് 10 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. പെട്ടിമുടിയില്‍ മരണമടഞ്ഞവര്‍ക്ക് അഞ്ചുലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. ഒരു രാഷ്ട്രീയ വിവാദമുന്നയിക്കാനുള്ള സമയമല്ല എന്ന് ഉത്തമ ബോധ്യമുണ്ട്. കരിപ്പുര്‍ അപകടത്തെ കുറച്ചുകാണുന്നില്ല. അവിടെ 10 ലക്ഷം പ്രഖ്യാപിച്ചെങ്കില്‍ ഇവിടെയും അങ്ങനെ ന്യായമായും ആര്‍ക്കും പ്രതീക്ഷിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.