കൊവിഡ് പ്രതിരോധം പോലീസിനെ ഏല്‍പ്പിക്കരുത്; എതിര്‍പ്പുമായി ആരോഗ്യ മേഖലയിലെ സര്‍വീസ് സംഘടനകള്‍

single-img
4 August 2020

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിനുള്ള നടപടികള്‍ പോലീസിനെ പൂര്‍ണ്ണമായി ഏല്പിക്കുന്നതില്‍ എതിര്‍പ്പുമായി ആരോഗ്യ മേഖലയിലെ സര്‍വീസ് സംഘടനകള്‍. ആരോഗ്യമേഖലയിലെ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന നടപടിയാണ് ഇതെന്ന് ഐഎംഎ, കെജിഎംഒ എ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടന എന്നിവ സംയുക്തമായി കുറ്റപ്പെടുത്തി.

ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ ചെയ്യേണ്ട ചുമതലകള്‍ പോലീസിനെ ഏല്പിക്കരുതെന്നും രോഗബാധിതരുടെ സമ്പര്‍ട്ട പട്ടിക തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ പോലീസിനെ ഏല്പിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി കെജിഎംഒ എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

അതേസമയം ആരോഗ്യപ്രവര്‍ത്തകരെ നിരാശരാക്കുന്നതാണ് നടപടിയെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടന ആരോപിച്ചു. നമ്മുടെ സമൂഹത്തില്‍ ആരോഗ്യവിഷയത്തില്‍ പരിശീലനം നേടിയവരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത്. നിലവില്‍ ക്വാറന്റീനിലുളള ആളുകളുടെ സ്ഥിതി പരിശോധിക്കാനും അതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കാനും മാത്രമേ പോലീസിനെ ഏല്‍പ്പിക്കേണ്ടതുളളൂ.ജനങ്ങളുടെ ആരോഗ്യപരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തന്നെ വിട്ടുനല്‍കണമെന്ന് കെജിഎംഒ എ കത്തില്‍ ആവശ്യപ്പെട്ടു.

രോഗ ബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ ഉള്‍പ്പടെ ആരോഗ്യവകുപ്പിന്റെ ജോലികള്‍ പോലീസിനെ ഏല്‍പ്പിച്ചത് ന്യായീകരിക്കാനാവില്ലെന്ന് ഐഎംഎ പറയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്യേണ്ട ജോലി അവരെ തന്നെ തിരികെ ഏല്‍പ്പിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. മാത്രമല്ല, പോലീസിനെ ഏല്‍പ്പിക്കാനുള്ള നിലവിലെ തീരുമാനം പിന്‍വച്ചില്ലെങ്കില്‍ സമരം നടത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനയും അറിയിച്ചിട്ടുണ്ട്.