വിവാദങ്ങൾക്ക് പിന്നാലെ അമേരിക്കൻ വനിതയെ രാജി വയ്പ്പിച്ച് രക്ഷിച്ച് സ്റ്റാർട്ടപ്പ് മിഷൻ

single-img
1 August 2020

വിവാദങ്ങളും വിമർശനങ്ങളും വരുന്ന സാഹചര്യത്തിൽ സ്റ്റാർട്ടപ്പ് മിഷനിലെ സീനിയർ ഫെലോ ആയ അമേരിക്കൻ വനിത രാജി വച്ചു. അമേരിക്കൻ പൌരത്വമുള്ള ലാബി ജോർജ്ജ് എന്ന വനിതയെ സ്റ്റാർട്ടപ്പ് മിഷനിൽ ഉയർന്ന തസ്തികയിൽ നിയമിച്ചതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചതിന് പിന്നാലെയാണ് ഇവരുടെ രാജി.



അതേസമയം, ഇവരുടേതടക്കമുള്ള നിയമനങ്ങളിലേക്ക് മാധ്യമ ശ്രദ്ധ വരാതിരിക്കാൻ സ്റ്റാർട്ടപ്പ് മിഷൻ അധികൃതർ ഇവരുടെ രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇവാർത്തയാണ് ഇവരുടെ നിയമനത്തിലെ അസ്വാഭാവികതകൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ആദ്യം പുറത്ത് വിടുന്നത്. സ്റ്റാർട്ടപ്പ് മിഷനിലെ സീനിയർ ഫെലോ എന്ന നിലയിൽ ലാബി ജോർജ്ജ് സ്റ്റാർട്ടപ്പ് കമ്പനികളുടെ IPO ( Initial Public Offering) നടത്തുന്നത് പ്രൈസ് വാട്ടർ ഹൌസ് കൂപ്പേഴ്സുമായി (PWC) ചേർന്നാണെന്ന് സ്റ്റാർട്ടപ്പ് മിഷൻ വെബ്സൈറ്റിൽ ഇവരുടെ പേരിലുള്ള സ്ലൈഡുകളിൽ പറയുന്നു. സ്റ്റാർട്ടപ്പ് കമ്പനികളുടെ ഇവാല്വേഷൻ നടത്തി അവരുടെ ഓഹരികൾ വിൽക്കാൻ തുടങ്ങുന്ന പരിപാടിയാണ് ഐപിഒ. ഇതിൽ ഈ കമ്പനിയ്ക്കുള്ള പങ്കെന്താണെന്നും അതിനിടയിൽ ഈ വിദേശവനിത എത്തരത്തിലാണ് പ്രവർത്തിക്കുന്നതെന്നുമുള്ള ഇവാർത്തയുടെ ഇമെയിൽ ചോദ്യങ്ങൾക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ സജി ഗോപിനാഥ് ഇനിയും മറുപടി നൽകിയിട്ടില്ല. ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കിയത് വാർത്തയായിരിക്കുന്ന സാഹചര്യത്തിലാണിത്. ഇവരുടെ നിയമനത്തിന് പ്രൈസ് വാട്ടർഹൌസ് കൂപ്പേഴ്സുമായുള്ള ബന്ധത്തെ കുറിച്ച് ദ ന്യു ഇന്ത്യൻ എക്സ്പ്രസ്സും റിപ്പോർട്ട് ചെയ്തിരുന്നു.

80000 രൂപ മാസശമ്പളത്തിൽ സ്റ്റാർട്ടപ്പ് മിഷനിലെ പ്രോഡക്ട് മാർക്കറ്റിങ്ങ് വിഭാഗത്തിൽ സീനിയർ പ്രോജക്ട് ഫെലോ ആയിട്ടായിരുന്നു ഇവരെ നിയമിച്ചത്. അമേരിക്കൻ പൌരത്വമുള്ള ഇന്ത്യാക്കാർക്ക് നൽകുന്ന ഒസിഐ (ഓവർസീസ് ഇന്ത്യൻ സിറ്റിസൺ) കാർഡ് ഇവർക്കുണ്ടെന്നായിരുന്നു സ്റ്റാർട്ടപ്പ് മിഷൻ അറിയിച്ചത്. കോവിഡ് രോഗികളുടേതടക്കമുള്ള പ്രധാനപ്പെട്ട വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ടീമിൽ ഇവർ ചുമതല വഹിച്ചിരുന്നതായി ഇവാർത്തയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇത്തരം ചുമതലകളിൽ ഒസിഐ കാർഡുള്ള വിദേശ പൌരന്മാരെ നിയമിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. എന്നാൽ ഇവരുടെ കാര്യത്തിൽ ഇത്തരത്തിൽ അനുമതി ലഭിച്ചിരുന്നോ എന്ന ചോദ്യത്തോടെ സ്റ്റാർട്ടപ്പ് മിഷൻ പ്രതികരിച്ചിട്ടില്ല.

ആമസോൺ , ഗൂഗിൾ മാജിക് ലീപ്പ് അടക്കമുള്ള വിവിധ കമ്പനികളിൽ 20 വർഷത്തിലധികം പ്രവർത്തനപരിചയമുണ്ടെന്നവകാ‍ശപ്പെട്ടാണ് ഇവർ സ്റ്റാർട്ടപ്പ് മിഷനിൽ ജോലിയിൽ കയറിയത്. എന്നാൽ ഇവരുടെ ഈ അവകാശവാദങ്ങൾ പലതും വിശ്വാസയോഗ്യമല്ലെന്നാണ് മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്.

സമൂഹമാധ്യമങ്ങളിൽ ഇഞ്ചിപ്പെണ്ണ് എന്ന അനോണി ഐഡി ഉപയോഗിക്കുന്ന ഈ വനിത കൊച്ചിയിൽ ബിനാമി പേരിൽ ഒരു മാധ്യമസ്ഥാപനം നടത്തുകയും ചെയ്തിരുന്നു.

കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വോക്ക് ജേണൽ എന്ന മാധ്യമ സ്ഥാപനത്തിലെ അനധികൃത പിരിച്ചുവിടലും മറ്റും വിവാദമായതോടെയാണ് ലാബി ജോർജ്ജ് വാർത്തകളിൽ നിറയുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലാളികളെ പിരിച്ചുവിടരുതെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം മറികടന്ന് വോക്ക് ജേര്‍ണല്‍ എന്ന ഓണ്‍ലൈന്‍ മാധ്യമസ്ഥാപനത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയതായിരുന്നു വാർത്ത. ഈ സ്ഥാപനം നടത്തിയിരുന്നത് ഇഞ്ചിപ്പെണ്ണ് എന്ന അപരനാമധേയത്തിലറിയപ്പെടുന്ന ലാബി ജോർജ്ജ് ആണ്.

എന്നാൽ മാധ്യമ വാർത്തകൾക്ക് ശേഷം തങ്ങൾ ഇക്കാര്യത്തിൽ ഒരു അന്വേഷണം നടത്തിയിട്ടുണ്ടെന്നും അവർക്ക് ആ സ്ഥാപനവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഒന്നും ലഭിക്കാത്തതിനാലാണ് സ്റ്റാർട്ടപ്പ് മിഷൻ ഇക്കാര്യത്തിൽ നടപടികളൊന്നും സ്വീകരിക്കാതിരുന്നതെന്നുമാണ് സ്റ്റാർട്ടപ്പ് മിഷന്റെ സി ഇ ഒ സജി ഗോപിനാഥ് ഇവാർത്തയോട് പ്രതികരിച്ചത്. എന്നാൽ ഇഞ്ചിപ്പെണ്ണ് എന്ന പേരിലറിയപ്പെടുന്ന ലാബി ജോർജ്ജ് തന്നെയാണ് ഈ സ്ഥാപനം നടത്തിയിരുന്നതെന്നാണ് സ്ഥാപന ഉടമ സന്തോഷ് പട്ടത്തിൽ ഇവാർത്തയോട് പ്രതികരിച്ചത്. ഇവർ അമേരിക്കൻ പൌരത്വമുള്ളയാളാണെന്നോ മറ്റു വിവരങ്ങളോ തനിക്കറിയില്ലായിരുന്നുവെന്നും സന്തോഷ് പറയുന്നു.