രാത്രിയായതോടെ പ്രതിഷേധക്കാർ പിരിഞ്ഞു പോയി: കോവിഡ് ബാധിതന്റെ മൃതദേഹം മുട്ടമ്പലത്ത് തന്നെ സംസ്‌കരിച്ചു
കഴിഞ്ഞ ദിവസം കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച സംഭവമായിരുന്നു കോട്ടയത്ത് കോവിഡ് പോസിറ്റീവായി മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നത് തടസ്സപ്പെടുത്തിയ ബിജെപി കൗൺസിലറുടെ നടപടി. എന്നാൽ മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ മരിച്ചയാളുടെ മൃതദേഹം ഇന്നലെ രാത്രിതന്നെ സംസ്‌കരിച്ചു.
മൃതദേഹം സംസ്‌കരിക്കുന്നത് പ്രദേശവാസികള്‍ ഉള്‍പ്പെടെയുളളവര്‍ തടഞ്ഞെങ്കിലും കനത്ത പൊലീസ് സന്നാഹത്തോടെ രാത്രിയില്‍ ജില്ലാ ഭരണകൂടം സംസ്‌കാരം നടത്തുകയായിരുന്നു. അതിനിടെ സംസ്‌കാരം തടഞ്ഞ സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍ ടി എന്‍ ഹരികുമാറിനും കണ്ടാലറിയാവുന്ന 50 പേര്‍ക്കുമെതിരെയും പൊലീസ് കേസെടുത്തു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസെടുത്തത്.
ചുങ്കം സിഎംഎസ് കോളജ് ഭാഗം നടുമാലില്‍ ഔസേഫ് ജോര്‍ജിന്റെ (83) മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശനിയാഴ്ച വൈകിട്ടാണ് ഔസേഫ് മരിച്ചത്.
വൈകിട്ട് നാലര മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനും വാഗ്വാദങ്ങള്‍ക്കും ശേഷം സംസ്‌കാരച്ചടങ്ങുകള്‍ നടത്താന്‍ കഴിയാതെ അധികൃതര്‍ പിന്‍വാങ്ങിയിരുന്നു. തുടര്‍ന്ന് രാത്രി 10.55നു മൃതദേഹം എത്തിച്ച് സംസ്‌കാരം നടത്തുകയായിരുന്നു.
സാമൂഹ്യ അകലം പാലിക്കാതെ ബിജെപി കൗണ്‍സിലറിന്റെ നേതൃത്വത്തിലായിരുന്നു ഒരുസംഘം ആളുകള്‍ തടിച്ചുകൂടി പ്രതിഷേധം നടത്തിയത്. മൃതദേഹം സംസ്‌കരിക്കാന്‍ തെരഞ്ഞെടുത്ത മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തിന്റെ കവാടം നാട്ടുകാര്‍ കെട്ടിയടയ്ക്കുകയായിരുന്നു. തുടര്‍ന്ന് കുത്തിയിരിപ്പ് സമരം നടത്തിയ നാട്ടുകാരെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ ഫലംകണ്ടിരുന്നില്ല. സംസാരിക്കാനെത്തിയ ഉദ്യോഗസ്ഥനോട് ബിജെപി കൗണ്‍സിലര്‍ കയര്‍ത്താണ് സംസാരിച്ചത്. ‘തൻ്റെ വീട്ടില്‍ കൊണ്ടുപോടോ’ എന്ന് പറഞ്ഞാണ് കൗണ്‍സിലര്‍ ആക്രോശിച്ചത്.