നയതന്ത്ര ചാനൽ വഴി കൊണ്ടുവന്ന 100 കിലോ സ്വർണ്ണം പോയത് സാംഗ്ലിയിലേക്ക്: കൂടുതൽ വിവരങ്ങൾ പുറത്ത്
26 July 2020
സ്വർണക്കടത്ത് കേസിൽ നൂറ് കിലോയിലധികം സ്വർണം കൊണ്ടുപോയത് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക്. സ്വപ്നയും കൂട്ടാളികളും നയതന്ത്ര ചാനൽ വഴി കൊണ്ടുവരുന്ന സ്വർണത്തിൽ ഭൂരിഭാഗവും മഹാരാഷ്ട്രയിലെ സ്വർണപ്പണിക്കാരുടെ ജില്ലയായ സാംഗ്ലിയിലേക്കാണ് കൊണ്ടുപോയതെന്ന് റമീസും പിടിയിലായ മറ്റുള്ളവരും മൊഴി നൽകിയിരുന്നു.
റമീസ് നേരത്തെ കടത്തിയ സ്വർണവും കോലാപ്പൂരിനും പുനെയ്ക്കും മധ്യേയുള്ള സാംഗ്ലിയിലേക്കാണ് കൊണ്ടുപോയത്. കള്ളക്കടത്തിലൂടെ വരുന്ന സ്വർണം ആഭരണമാക്കി മാറ്റുന്ന പ്രധാന കേന്ദ്രമാണ് സാംഗ്ലി.
നിലവിൽ കസ്റ്റംസിന് സാംഗ്ലിയിലേക്ക് പോകാൻ കോവിഡ് ഭീഷണി തടസമാകുകയാണ്. സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിൽ വാങ്ങി റമീസിനൊപ്പം ചോദ്യം ചെയ്യുന്നതോടെ കള്ളക്കടത്തിനെക്കുറിച്ച് പൂർണ വിവരം പുറത്ത് വരുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.