താന്‍ ബലിയാട്; സ്വര്‍ണ്ണ കടത്ത് കേസിന് പിന്നില്‍ സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള രാഷ്ട്രീയ വൈരാഗ്യം; ജാമ്യാപേക്ഷയില്‍ സ്വപ്ന
തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് സ്വപ്നസുരേഷ് ജാമ്യാപേക്ഷയില്‍. യുഎഇ കോണ്‍സുലേറ്റുമായി താന്‍ നല്ല ബന്ധം സൂക്ഷിച്ചിരുന്നു. ഇപ്പോള്‍ സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ‘രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് പിന്നിലെന്നും കാർഗോ വഴി എത്തിയത് സ്വര്‍ണമാണെന്നറിയില്ലായിരുന്നു വെന്നും സ്വപ്ന കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പറയുന്നു.
നിലവില്‍ സ്വപ്നയെയും സന്ദീപിനെയും വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ കോടതി വിട്ടു. രണ്ടുപേരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്. ഇന്ന് പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജി വെള്ളിയാഴ്ചയായിരിക്കും കോടതി പരിഗണിക്കുക.
അതേസമയം സ്വര്‍ണക്കടത്തിലെ ഗൂഢാലോചനയിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തും കേരളത്തിലെ മറ്റ് സ്ഥലങ്ങളിലുമാണ് ഗൂഢാലോചന നടത്തിയത്, രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും കെപി റമീസ് മുഖ്യ കണ്ണിയെന്നും എന്‍.ഐ.എയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.