വന്ദേ ഭാരത്‌: സൗദിയില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി

single-img
2 July 2020

കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലേക്ക് തിരികെ എത്തിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന വന്ദേഭാരത് മിഷന്‍റെ ഭാഗമായി സൗദി അറേബ്യയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. സൗദിയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്നവരില്‍ അധികം പേരും ജോലി നഷ്ടപ്പെട്ടവരോ വിസയുടെ കാലാവധി കഴിഞ്ഞവരോ ഗര്‍ഭിണികളോ മറ്റു രോഗങ്ങളുള്ള വയോധികരോ ആണ്.

ഇവര്‍ അനുഭവിക്കുന്ന പ്രയാസം കണക്കിലെടുത്ത് വന്ദേഭാരത് മിഷനില്‍ സൗദിഅറേബ്യയില്‍ നിന്നുള്ള വിമാനങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നിലവില്‍ സൗദിയില്‍ നിന്ന് തിരികെ വരാനായി 87,391 മലയാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതേവരെ 13,535 പേര്‍ക്ക് മാത്രമാണ് വരാന്‍ കഴിഞ്ഞത്.

സൗദിയില്‍ ആകെ മൂന്നു അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ടെങ്കിലും ഇന്ത്യയ്ക്കായി വന്ദേഭാരത് മിഷനില്‍ അനുവദിക്കപ്പെട്ട വിമാനങ്ങള്‍ വളരെ കുറവാണ്. ഇതുവരെ വന്ദേഭാരതില്‍ ആകെ 270 വിമാനങ്ങള്‍ വന്നപ്പോള്‍ അതില്‍ 20 വിമാനങ്ങള്‍ മാത്രമാണ് സൗദി അറേബ്യയില്‍ നിന്ന് എത്തിയത്. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതുവരെ കേരളത്തില്‍ തിരിച്ചെത്താന്‍ ആകെ 5,40,180 പേരാണ് രജിസ്റ്റര്‍ ചെയ്തത്.

ഇവരില്‍ എല്ലാവരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടും 1,43,147 പേര്‍ക്ക് മാത്രമാണ് ഇതുവരെ തിരിച്ചെത്താന്‍ സാധിച്ചത്. അതേസമയം സ്വകാര്യ ചാര്‍ട്ടേഡ് ഫ്ളൈറ്റ് ഏര്‍പ്പെടുത്താന്‍ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.