ഇന്ത്യയ്ക്ക് എതിരെ ഉന്നയിച്ച ആരോപണത്തിന് തെളിവുകാണിക്കുക, അല്ലെങ്കിൽ രാജി വയ്ക്കുക: നേപ്പാൾ പ്രധാനമന്ത്രിയെ തള്ളിപ്പറഞ്ഞ് സ്വന്തം പാർട്ടി

single-img
1 July 2020

ഇന്ത്യയ്ക്ക് എതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ നേപ്പൾ പ്രധാന മന്ത്രിക്ക് എതിരെ സ്വന്തം പാർട്ടി. രാജ്യത്തെ ചില പ്രമുഖ നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്നെ പുറത്താക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ്  സ്വന്തം പാർട്ടിയിലെ ഉന്നത നേതാക്കൾ അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടത്. 

നേപ്പാളിൽ ഭരണത്തിലിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റാൻ്റിംഗ് കമ്മിറ്റി മീറ്റിംഗിലാണ് ആവശ്യം ഉയർന്നത്. ഇന്ത്യ ഗൂഢാലോചന നടത്തുന്നുവെന്ന കെ.പി ശർമ്മ ഒലിയുടെ പ്രസ്താവന രാഷ്ട്രീയപരമായും നയതന്ത്രപരമായും ശരിയല്ലെന്ന് യോഗത്തിൽ നേതാക്കൾ പറഞ്ഞു. 

‘ഇന്ത്യയല്ല, ഞങ്ങൾ തന്നെ നിങ്ങളുടെ രാജി ആവശ്യപ്പെടുന്നു. നിരുത്തരവാദപരമായ അത്തരം പരാമർശങ്ങൾക്ക് നിങ്ങൾ തെളിവ് നൽകണം’-നേതാക്കൾ നേപ്പാൾ പ്രധാനമന്ത്രിയോടു പറഞ്ഞു.

ശർമ്മയ്ക് എതിരെ യോഗത്തിൽ രൂക്ഷവിമർശനമാണ് ഉയർന്നത്. രാജ്യവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിൽ ശർമ്മ പരാജയമാണെന്നും,കെടുകാര്യസ്ഥതയിൽ നിന്നും ശ്രദ്ധ തിരിക്കാൻ പ്രധാനമന്ത്രി ഇന്ത്യയുമായുള്ള നേപ്പാളിന്റെ പ്രശ്നങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടി.