തെരുവു നായ്ക്കളിൽ നിന്നും രക്ഷതേടി വളർത്തുനായ പൊലീസിനെ സമീപിച്ചു
തെരുവുനായ്ക്കളുടെ കൂട്ടം ചേര്‍ന്നുള്ള ആക്രമണത്തില്‍ നിന്നു രക്ഷ നേടാന്‍ വളര്‍ത്തുനായ ഓടിക്കയറിയത് പൊലീസ് സ്‌റ്റേഷനില്‍. കൊല്ലം എഴുകോണ്‍ പൊലീസ് സ്‌റ്റേഷനിലാണ് തെരുവു നായ്ക്കളുടെ കൂട്ടം ചേര്‍ന്നുളള ആക്രമണത്തില്‍ നിന്ന് രക്ഷ തേടി വളര്‍ത്തു നായ എത്തിയത്.
ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. സ്റ്റേഷൻ്റെ വരാന്തയിലേക്ക് ഓടിക്കറയറിയ വളര്‍ത്തു നായ അകത്തു കടക്കാതിരിക്കാന്‍ പൊലീസുകാർ സ്റ്റേഷൻ്റെ വാതില്‍ അടച്ചുവെങ്കിലും തെരുവുനായ്ക്കളെ തുരത്തി വളര്‍ത്തുനായയെ പൊലീസ് സംരക്ഷിക്കുകയായിരുന്നു. പ്രവേശനം വിലക്കിയതോടെ സ്‌റ്റേഷന്‍ വിട്ടിറങ്ങിയെങ്കിലും ഇന്നലെ പകലും വളര്‍ത്തുനായ സ്‌റ്റേഷനു മുന്നിലെ റോഡിലും പരിസരത്തും തന്നെയായിരുന്നുവെന്നും പൊലീസ് പറയുന്നു.
കഴുത്തില്‍ ബെല്‍റ്റും നല്ല ഇണക്കവുംഉള്ള ഒരു നായായിരുന്നു ഇത്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ നായയെ ആരും ആട്ടിപ്പായിച്ചില്ല. കിട്ടിയ ഭക്ഷണം നന്ദിയോടെ അകത്താക്കുകയും ചെയ്തു. വളര്‍ത്തിയ വീട്ടില്‍ നിന്ന് എങ്ങനെയോ പുറത്തെത്തി തെരുവു നായ്ക്കളുടെ ഇടയില്‍ പെട്ടതാകാം എന്നാണ് സംശയം.
ഉടമസ്ഥനെ കണ്ടെത്തണം എന്നറിയിച്ച് ചിലര്‍ നായയുടെ ചിത്രം സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ട്.