ഇളവുണ്ടായിട്ടും കേരളത്തില്‍ മിക്ക ആരാധനാലയങ്ങളിലും കുർബ്ബാനകൾ നടന്നത് വിശ്വാസികളില്ലാതെ
കേരളത്തിൽ ഞായറാഴ്ചകളിൽ നിലവിലുണ്ടായിരുന്ന സമ്പൂർണ്ണ ലോക്ക്ഡൗണിൽ സർക്കാരിന്റെ ഇളവ് ലഭിച്ചിട്ടും ഇന്ന് ഭൂരിഭാഗം ആരാധനാലയങ്ങളിലും കുർബ്ബാനകൾ നടന്നത് വിശ്വാസികളില്ലാതെ. കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാഗമായി വിശ്വാസികൾ എത്തേണ്ടതില്ലെന്ന് മിക്ക സഭാ നേതൃത്വങ്ങളും നേരത്തെ തന്നെ അറിയിച്ചിരുന്നു.
എന്നാൽ, കോഴിക്കോട്,തിരുവനന്തപുരം ജില്ലകളിൽ ചില ദേവാലയങ്ങളിൽ മുൻകരുതലുകൾ പാലിച്ച് വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുക്കുകയുണ്ടായി. ഈ മാസം എട്ടാം തീയതി മുതൽ ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര സർക്കാർ രാജ്യ വ്യാപകമായി അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ ഞായറാഴ്ച്ചകളിൽ ആരാധനാലയങ്ങളിൽ പോകുന്നവർക്ക് ഇളവ് നൽകിയത്.
പക്ഷെ നിലവിൽ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജൂൺ മുപ്പത് വരെ സ്വയം മുൻകരുതലുകൾ സ്വീകരിക്കാനാണ് കൂടുതൽ സഭകളും തീരുമാനം എടുത്തത്. അതുകൊണ്ടുതന്നെ ഇന്ന് ഭൂരിഭാഗം ക്രിസ്ത്യൻ ദേവാലയങ്ങളിലും വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയാണ് കുർബ്ബാന നടന്നത്.
സർക്കാർ നിർദ്ദേശ പ്രകാരമുള്ള കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വൈദികനും ശുശ്രൂഷികളും മാത്രമാണ് പള്ളികളിൽ ഉണ്ടായിരുന്നത്. അതേസമയം ചില ഇടങ്ങളിൽ വിശ്വാസികൾക്ക് ഓൺലൈനായി പ്രാർത്ഥനയിൽ പങ്കെടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.വടക്കൻ കേരളത്തിൽ താമശ്ശേരി, കോഴിക്കോട് രൂപതകളിലും തെക്ക് തിരുവനന്തപുരത്തെ ചില പള്ളികളിലും നിരവധി വിശ്വാസികളെ പങ്കെടുപ്പിച്ച് കുർബ്ബാനകൾ നടന്നു.
എത്തുന്നവരുടെ പേരുവിവരങ്ങൾ മുൻകൂട്ടി രജിസ്റ്റര്‍ ചെയ്തവരെയാണ് പ്രാര്‍ത്ഥനകളില്‍ അനുവദിച്ചതെന്ന് അനുവദിച്ചതെന്ന് കോഴിക്കോട് സെന്‍റ് ജോസഫ് പള്ളിയിലെ ഫാ. ജിജോ പള്ളിപ്പറമ്പൽ അറിയിച്ചു. അതുപോലെ തന്നെ പത്ത് വയസ്സിൽ താഴെയുള്ളവർക്കും 65 വയസ്സിന് മുകളിലുള്ളവർക്കും മുൻകരുതലിന്റെ ഭാഗമായി പള്ളികളിൽ പ്രവേശനം മുൻപേ തന്നെ വിലക്കിയിട്ടുണ്ട്.