സൈനികതല ചര്‍ച്ച അവസാനിച്ചു; ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം പാടില്ല; നിലവിലെ സ്ഥിതി തുടരും

single-img
6 June 2020

ഇപ്പോൾ നിലനിൽക്കുന്ന സംഘർഷ ഭരിതമായ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന ഇന്ത്യ- ചൈന സൈനികതല ചര്‍ച്ച അവസാനിച്ചു.വൈകുന്നേരം 4 മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സേനകള്‍ തമ്മില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ പാടില്ലെന്ന ധാരണയില്‍ നിലവിലെ സ്ഥിതി തുടരാന്‍ തീരുമാനമായി. ഇന്ത്യയുടെ അതിര്‍ത്തി മേഖലകളില്‍ നിന്നും ചൈനീസ് സേന പിന്‍മാറണമെന്ന ആവശ്യത്തില്‍ ഇന്ത്യയും അതിര്‍ത്തിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി ചൈനയും ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്.

എന്നാല്‍ ഇരു രാജ്യങ്ങളുടെയും, സേനാ, നയതന്ത്ര തലങ്ങളില്‍ വരും ദിവസങ്ങളില്‍ നടത്തുന്ന ചര്‍ച്ചകളിലൂടെ ഈ വിഷയങ്ങളില്‍ പരിഹാരത്തിനു ശ്രമിക്കുമെന്ന് അധികൃതര്‍ പറയുന്നു. സൈനിക നേതൃത്വത്തിലെ ലോക്കല്‍ കമാന്‍ഡര്‍മാരുമായുള്ള 12 റൗണ്ടുകളും മേജര്‍ ജനറല്‍ തലത്തില്‍ മൂന്നു റൗണ്ട് ചര്‍ച്ചകളും കഴിഞ്ഞതിനുശേഷമാണ് ഇന്ന് ഉന്നതതല ചര്‍ച്ച നടത്തിയത്.

ഇന്ത്യ തങ്ങളുടെ കീഴ്ലുള്ള മേഖലയിലെ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ചൈന ആവശ്യപ്പെട്ടെങ്കിലും ഇതിന് ഇന്ത്യ തയാറായിട്ടില്ല. ഇന്ന് കിഴക്കന്‍ ലഡാക്കിലെ ചുഷൂല്‍ സെക്ടറിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയത്.ചര്‍ച്ചയില്‍ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ് ആണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.

കാശ്മീരിലെ ലേ ആസ്ഥാനമായ14 കോര്‍ മേധാവിയാണു ഹരീന്ദര്‍. ചൈനയ്ക്ക് വേണ്ടി ദക്ഷിണ ഷിന്‍ ജിയാങ് മേഖലയിലെ മേജര്‍ ജനറല്‍ ലിയു ലിന്നും ചര്‍ച്ചയ്‌ക്കെത്തി. സംസ്ഥാനത്തെ കിഴക്കന്‍ ലഡാക്കില്‍നിന്ന് ചൈനീസ് സേന പിന്മാറണമെന്നും മുന്‍ സ്ഥിതി തുടരണമെന്നുമാണ് ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടുവച്ച ആവശ്യം. കഴിഞ്ഞ മാസം അതിര്‍ത്തിയില്‍ സംഘര്‍ഷം ആരംഭിച്ചശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും ഉന്നത സേനാ കമാന്‍ഡര്‍മാര്‍ കൂടിക്കാഴ്ച നടത്തുന്നത്.