ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ ജനസംഖ്യയുടെ പകുതി പേര്‍ക്കും വൈറസ് ബാധയേല്‍ക്കും; നിംഹാന്‍സ് ന്യൂറോ വൈറോളജി തലവന്‍ പറയുന്നു

single-img
29 May 2020

രാജ്യത്തെ ഇപ്പോഴുള്ള ലോക്ക് ഡൗണിന് ശേഷം കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാകുമെന്ന് നിംഹാന്‍സ് ന്യൂറോ വൈറോളജി തലവന്‍. ‘ഇതുവരെയും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനക്ക് രാജ്യം സാക്ഷിയായിട്ടില്ല. എന്നാല്‍ ജൂണോട് കൂടി കോവിഡ് ബാധിതരുടെ എണ്ണം സാമൂഹിക വ്യാപനത്തോടെ കൂടും.

ഈ വരുന്ന ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ ജനസംഖ്യയുടെ പകുതി പേര്‍ക്കും വൈറസ് ബാധയേല്‍ക്കും. എന്നാല്‍ ഇതില്‍ നല്ല കാര്യമെന്തൊണെന്ന് വെച്ചാല്‍ ഇതില്‍ 90 ശതമാനം പേര്‍ക്കും വൈറസ് ബാധയേറ്റ കാര്യം മനസ്സിലായിട്ടുണ്ടാകില്ല എന്നതാണ്’- എന്ന് ദേശീയ മാനസികാരോഗ്യ ന്യൂറോ വിഭാഗം തലവന്‍ ഡോ. വി രവി പറയുന്നു.

ഇത്തരത്തില്‍ കോവിഡ് ബാധിക്കുന്ന അഞ്ച് തൊട്ട് പത്ത് ശതമാനം ആളുകള്‍ക്ക് മാത്രമായിരിക്കും ഓക്സിജന്‍ സംവിധാനത്തോടെയുള്ള ചികിത്സ അത്യാവശമായിരിക്കുക. ബാക്കിയുള്ള അഞ്ച് ശതമാനം പേര്‍ക്ക് മാത്രമാകും വെന്‍റിലേറ്റര്‍ സഹായം വേണ്ടി വരികയെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ മരണനിരക്ക് മൂന്ന് തൊട്ട് നാല് വരെ ശതമാനമാണെന്നും ആറ് ശതമാനത്തോടെ ഗുജറാത്താണ് മരണനിരക്കില്‍ മുന്നിട്ട് നില്‍ക്കുന്നതെന്നും ഡോ. രവി പറഞ്ഞു.

വരുന്ന വര്‍ഷം മാര്‍ച്ച് വരെയെങ്കിലും കോവിഡ് വാക്സിന് വേണ്ടി ലോകജനത കാത്തിരിക്കേണ്ടി വരുമെന്നും എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളോടെയും കോവിഡിനൊപ്പം ജീവിക്കാന്‍ ജനങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നും എന്നാല്‍ എബോള, മെഴ്സ്,സാര്‍സ് പോലെ കൊറോണ അപകടകാരിയല്ലെന്നും ഡോ.രവി പറയുന്നു.