ആശങ്കയോടെ തമിഴ് നാട്; കൊവിഡ് ബാധിതർ കൂടുതലുള്ള മൂന്നാമത്തെ സംസ്ഥാനമായി മാറി,മരണ സംഖ്യ 66 ആയി
ചെന്നൈ: കോവിഡ് 19 വ്യാപനത്തില്‍ ആശങ്കയോടെ തമിഴ് നാട് . രാജ്യത്ത് രോഗബാധിതര്‍ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ സംസ്ഥാനമായി തമിഴ്നാട് മാറിക്കഴിഞ്ഞു. കോവിഡ് ബാധയെത്തുടർന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍കൂടി കഴിഞ്ഞ ദിവസം മരണപ്പെട്ടതോടെ. തമിഴ്നാട്ടില്‍ ആകെ മരണസംഖ്യ 66 ആയി.
24 മണിക്കൂറിനിടെ 11,965 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 447 പേര്‍ക്ക് പുതുതായി രോഗബാധ കണ്ടെത്തി. മൊത്തം രോഗബാധിതരുടെ എണ്ണം 9,674. 64 പേരെ ഡിസ്ചാര്‍ജ് ചെയ്തു. രോഗം ഭേദമായി ആശുപത്രിയില്‍നിന്ന് വിട്ടയച്ചവരുടെ മൊത്തം എണ്ണം 2,240.
ചെന്നൈയില്‍ 363 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 5,625 ആയി. ഇതില്‍ മൂവായിരത്തോളം രോഗികള്‍ കോയമ്പമേട് മാര്‍ക്കറ്റ് ക്ലസ്റ്ററില്പെടുന്നവരാണ്. ചെന്നൈയിലും സമീപ ജില്ലകളിലും സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുകയാണ്. പശ്ചിമ മേഖലയിലെ കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഇൗറോഡ്, നാമക്കല്‍, സേലം തുടങ്ങിയ ജില്ലകളില്‍ ഒരാഴ്ചക്കിടെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കൂടുതല്‍ പരിശോധനകള്‍ നടക്കുന്നതിനാലാണ് രോഗബാധിതരുടെ എണ്ണവും കൂടിവരുന്നതെന്നും എന്നാല്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണനിരക്ക് (0.68) വളരെ കുറവാണെന്നും തമിഴ്നാട് ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്കര്‍ അറിയിച്ചു. ലോക്ഡൗണ്‍ സംവിധാനത്തില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ നല്കിയാല് മതിയെന്ന് മെഡിക്കല്‍ വിദഗ്ധ സമിതി സംസ്ഥാന സര്‍ക്കാറിന് ശിപാര്‍ശ ചെയ്തു.