ഓവറിൽ 6 സിക്സ്; ആദം ഗില്‍ക്രിസ്റ്റ് ചോദിച്ചത് ഈ ബാറ്റ് ആരാണ് നിര്‍മിച്ച് തരുന്നതെന്നായിരുന്നു: യുവരാജ് സിംഗ്
ഇന്ത്യ ചാമ്പ്യന്മാരായ 2007ലെ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ യുവരാജ് ആയിരുന്നു ഇന്ത്യയുടെ ഹീറോ. ആ ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയക്കെതിരേയുള്ള സെമി ഫൈനലില്‍ യുവി 30 പന്തില്‍ 70 റണ്‍സ് അടിച്ചെടുത്ത് ടീമിന്റെ വിജയത്തില്‍ ചുക്കാന്‍ പിടിച്ചിരുന്നു. ആ മത്സര ശേഷം ഓസീസ് കോച്ച് തന്റെയടുത്തേക്കു വരികയും സംശയത്താല്‍ ബാറ്റ് പരിശോധിക്കുകയും ചെയ്തിരുന്നതായി യുവി വെളിപ്പെടുത്തി.
തന്റെ ബാറ്റിനു പിറകില്‍ ഫൈബര്‍ ഉണ്ടോയെന്നും അത് നിയമപരമാണോയെന്നു ചോദിക്കുകയും ചെയ്തു. അതിന് ശേഷം റഫറി ബാറ്റ് പരിശോധിച്ചിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. അന്ന് ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്തന്നോട് ചോദിച്ചത് ഈ ബാറ്റ് ആരാണ് നിര്‍മിച്ചു തരുന്നതെന്നായിരുന്നു. അതേപോലെ മാച്ച് റഫറിയും ബാറ്റില്‍ വല്ല കൃത്രിമത്വവുമുണ്ടോയെന്നു പരിശോധിച്ചിരുന്നു.
എന്നാല്‍ അന്നുപയോഗിച്ച ബാറ്റ് തന്നെ സംബന്ധിച്ച് വളരെ സ്‌പെഷ്യലായിരുന്നു എന്നും അതുപോലൊരു ബാറ്റ് കൊണ്ട് മുമ്പൊരിക്കലും കളിച്ചിട്ടില്ല എന്നും യുവി പറയുന്നു. അങ്ങിനെ തന്നെയായിരുന്നു 2011ലെ ലോകകപ്പില്‍ ഉപയോഗിച്ച ബാറ്റെന്നും യുവി പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ സൗരവ് ഗാംഗുലിയാണ് തന്റെ പ്രിയപ്പെട്ട ക്യാപ്റ്റനെന്ന് യുവി വ്യക്തമാക്കി. അതിന്റെ കാരണം മറ്റെല്ലാ ക്യാപ്റ്റന്‍മാരേക്കാളും തന്നെ പിന്തുണച്ചതും ആത്മവിശ്വാസം നല്‍കിയതുംഅദ്ദേഹമാണ്- യുവരാജ് പറഞ്ഞു.