രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരു ലക്ഷം യുവാന്‍ ധനസഹായവും രണ്ട് മാസ്‌കും; പ്രഖ്യാപനവുമായി ജപ്പാന്‍ പ്രധാനമന്ത്രി
രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരു ലക്ഷം യുവാന്‍(ഏകദേശം 71,000 ഇന്ത്യൻ രൂപ) ധനസഹായം പ്രഖ്യാപിച്ച് ജപ്പാൻ പ്രധാനമന്ത്രി ഷിന്‍സോ അബെ. ഇതോടൊപ്പം എല്ലാവര്‍ക്കും രണ്ട് മാസ്‌ക് വീതം സൗജന്യമായി നല്‍കുമെന്നും അബെ ദേശീയ ടെലിവിഷന്‍ ചാനലിലൂടെ അറിയിച്ചു. ഈ സഹായധനം എത്രയും വേഗം വ്യക്തികള്‍ക്ക് കൈമാറുമെന്നും അബെ പറഞ്ഞു.
നിലവിൽ യുഎസിനെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളേയും അപേക്ഷിച്ച് ജപ്പാനില്‍ പൊതുവേ കോവിഡ് വ്യാപനം കുറഞ്ഞ തോതിലാണ്. പക്ഷെ അടുത്തിടെ ജപ്പാനില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയത് ആശങ്ക ഉണർത്തിയതോടെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്. രാജ്യമാകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പ്രാദേശിക ഗവര്‍ണ്ണര്‍മാര്‍ക്കാണ് ജപ്പാനില്‍ അതാത് പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ തീരുമാനിക്കാനുള്ള അധികാരമുള്ളത്.
വ്യക്തികളുടെ സ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ജപ്പാനില്‍ ലോക്ഡൗണ്‍ ലംഘിക്കുന്നവരെ ശിക്ഷിക്കാന്‍ നിലവിൽ നിയമമില്ല. വീണ്ടും അടുത്ത മാസം ആറിന് സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് ആവശ്യമെങ്കില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും ജാപ്പനീസ് പ്രധാനമന്ത്രി അറിയിച്ചു.