കരയ്ക്കടുപ്പിക്കാതെ രണ്ടുമാസമായി കടലിൽ കഴിഞ്ഞ കപ്പലിൽ 24 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ വിശന്നു മരിച്ചു
ഒരു രാജ്യങ്ങളും കരയ്ക്ക് അടുപ്പിക്കാതെ കടലിൽ നങ്കൂരമിട്ടിരുന്ന കപ്പലില്‍ 24 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ വിശന്നു മരിച്ചു. കോവിഡ് ഭീഷണിയെ തുടര്‍ന്ന് മലേഷ്യയിലേക്ക് പോകാന്‍ സാധിക്കാതെ കപ്പല്‍ ബംഗ്ലാദേശ് സമുദ്രാതിര്‍ത്തിയില്‍ കഴിഞ്ഞ രണ്ട് മാസമായി നങ്കുരമിട്ടിരിക്കുകയായിരുന്നു.
മ്യാന്‍മറില്‍ നിന്നും മലേഷ്യയിലേക്ക് പോയ കപ്പലിലെ അഭയാര്‍ഥികളാണ് മരിച്ചത്. കപ്പലില്‍ വിശന്ന് തളര്‍ന്ന ബാക്കി വന്ന 382 പേരെയും ബംഗ്ലാദേശ് തീരസംരക്ഷണ സേന രക്ഷപ്പെടുത്തി.വിശന്ന് തളര്‍ന്ന ഇവര്‍ക്ക് എഴുന്നേറ്റ് നില്‍ക്കുവാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു.
ഇവരെ മ്യാന്‍മറിലേക്ക് തിരികെ അയക്കുവാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. വിശപ്പ് അസഹനീയമായ പല ഘട്ടത്തിലും ആളുകള്‍ തമ്മില്‍ പരസ്പരം വഴക്കുണ്ടായ സാഹചര്യമുണ്ടായിരുന്നുവെന്നും രക്ഷപെട്ട യാത്രക്കാര്‍ പറഞ്ഞു.
സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെട്ടിരിക്കുകയാണ്.