ഉപയോഗ ശൂന്യമായ 2865 കിലോഗ്രാം മത്സ്യം പിടികൂടി ഓപ്പറേഷൻ സാഗർ റാണി

single-img
5 April 2020

തിരുവനന്തപുരം: ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മത്സ്യങ്ങളില്‍ മായം ചേര്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 2865 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

മത്സ്യങ്ങളില്‍ മായം ചേര്‍ത്ത് വില്‍പ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് 2018 ൽ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഓപ്പറേഷന്‍ സാഗര്‍റാണി. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മത്സ്യങ്ങളില്‍ മായം ചേര്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ സാഗര്‍ റാണി ശക്തിപ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്താകെ നടന്ന 165 പരിശോധനകളില്‍ 14 സ്ഥലങ്ങളില്‍ നോട്ടീസ് നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

2018ല്‍ ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണി മൂന്ന് ഘട്ടങ്ങളായാണ് നടപ്പിലാക്കിയത്. മത്സ്യബന്ധന തൊഴിലാളികള്‍, ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് രാസവസ്തു പ്രയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി ബോധവത്കരണം നടത്തുകയാണ് ആദ്യഘട്ടത്തില്‍ ചെയ്തത്.

റസിഡന്റ്‌സ് അസോസിയേഷന്‍, കുടുംബശ്രീ എന്നിവരുടെ സഹായത്തോടെ മത്സ്യ ഉപഭോതാക്കള്‍ക്കും ഇത് സംബന്ധിച്ച് ബോധവത്ക്കരണം നടത്തി. മത്സ്യബന്ധന വിതരണ കേന്ദ്രങ്ങള്‍ പരിശോധിച്ച് മത്സ്യം, ഐസ്, വെള്ളം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് അവയുടെ കെമിക്കല്‍, മൈക്രോബയോളജി പരിശോധനകളിലൂടെ വിവരശേഖരണം നടത്തുകയാണ് രണ്ടാം ഘട്ടത്തില്‍ ചെയ്തത്. 

ഇതില്‍ കണ്ടെത്തിയ ഗുരുതരമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കര്‍ശനമായ പരിശോധന നടത്തി മായം ചേര്‍ത്ത 2865 കിലോ മത്സ്യം പിടിച്ചടുത്ത് നശിപ്പിക്കുകയും 14 സ്ഥലങ്ങളിൽ നോട്ടീസ് നല്‍കുകയും ചെയ്തിരിക്കുന്നത്.

നോട്ടീസ് നല്‍കിയത് കൊല്ലം 9, പത്തനംതിട്ട 1, ആലപ്പുഴ 2, എറണാകുളം 2 എന്നിങ്ങനെയാണ് .

കൊല്ലം, കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ പരിശോധന നടത്തിയത്. കൊല്ലത്ത് 26 കേന്ദ്രങ്ങളിലും, കോഴിക്കോട് 24 കേന്ദ്രങ്ങളിലും പരിശോധന നടത്തി നോട്ടീസ് നല്‍കി. മറ്റ് ജില്ലകളിലെ കണക്ക് ഇപ്രകാരമാണ് തിരുവനന്തപുരം 12, പത്തനംതിട്ട 14, ആലപ്പുഴ 10, കോട്ടയം 13, ഇടുക്കി 4, എറണാകുളം 11, തൃശൂര്‍ 12, പാലക്കാട് 15, മലപ്പുറം 12, വയനാട് 5, കണ്ണൂര്‍ 7 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ പരിശോധനകള്‍ നടത്തിയത്