ഗായിക കനിക കപൂറിനെതിരെ കേസെടുത്തു: നിരീക്ഷണത്തിലുള്ള ബിജെപി എംപി രാഷ്ട്രപതി ഭവനിലെത്തി ഭക്ഷണം കഴിച്ചു

single-img
21 March 2020

രാജ്യം ഗുരുതരമായ സാഹചര്യത്തിലൂടയാണ് കടന്നു പോകുന്നത്. കൊറമാണ ബാധ അതിൻ്റെ പരിധിയും കടന്ന് മുന്നേറുകയാണ്. ഇതിനിടയിൽ കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ പൊലീസ് കേസെടുത്തു. വിദേശത്തുനിന്നും വന്ന കനിക സമ്പര്‍ക്ക വിലക്ക് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. 

വെള്ളിയാഴ്ചയാണ് ലക്‌നൗ കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ കഴിയുന്ന ഗായിക കനിക കപൂറിനു കോവിഡ് 19 സ്ഥിരീകരിച്ചത്. ലണ്ടനില്‍ നിന്ന് മാര്‍ച്ച് 9നു മുംബൈയില്‍ തിരിച്ചെത്തിയ കനിക, ഈ വിവരം മറച്ചുവയ്ക്കുകയായിരുന്നു. ഞായറാഴ്ച ലക്‌നൗവില്‍ ഇന്റീരിയര്‍ ഡിസൈനറായ ആദില്‍ അഹമ്മദ് സംഘടിപ്പിച്ച വിരുന്നില്‍ കനിക പങ്കെടുത്തിരുന്നതാണ് സ്ഥിതിഗതികൾ ഗുരുതരമാക്കിയത്. 

ഈ പാര്‍ട്ടിയില്‍ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധരാ രാജെയും മകനും ബിജെപി എംപിയുമായ ദുഷ്യന്ത് സിങ്ങും പങ്കെടുത്തിരുന്നു. കനികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇരുവരും ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 

കനിക കപൂറുമായി ഇടപഴകിയ ദുഷ്യന്ത് സിങ് എംപി രണ്ടു ദിവസം മുന്‍പു രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലും പങ്കെടുത്തിരുന്നതായി വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. രാഷ്ട്രപതി ഭവനില്‍ നിരവധി എംപിമാര്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘവാള്‍, മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ്, ഹേമമാലിനി, കോണ്‍ഗ്രസ് എംപി കുമാരി സെല്‍ജ, ബോക്‌സറും രാജ്യസഭാ എംപിയുമായ മേരി കോം തുടങ്ങിയവരാണ് പ്രഭാതഭക്ഷണത്തിനായി ഉണ്ടായിരുന്നത്.

സ്ഥിതിഗതികൾ ഗുരുതരമായതോടെ ഇവരൊക്കെ സ്വയം ക്വാറൻ്റീൻ ചെയ്യാനുള്ള തീരുമാനത്തിലാണെന്നാണ് വിവരം. ദുഷ്യന്തുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട തൃണമൂല്‍ എംപി ഡെറക് ഒബ്രയന്‍, എഎപി നേതാവ് സഞ്ജയ് സിങ്, കോണ്‍ഗ്രസ് നേതാക്കളായ ദീപേന്ദര്‍ ഹൂഡ, ജിതിന്‍ പ്രസാദാ എന്നിവര്‍ ഐസലേഷനിലാണ്. ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ യോഗത്തിനിടെ രണ്ടര മണിക്കൂറിലധികം ദുഷ്യന്തിനൊപ്പം ചെലവിട്ടതിനാലാണ് ക്വാറന്റീന്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നു ഡെറക് ഒബ്രയന്‍ പറഞ്ഞു. 

ഇതിനിടെ രാഷ്ട്രപതി റാം നാഥ് കോവിന്ദ് എല്ലാ പരിപാടികളും റദ്ദാക്കിക്കഴിഞ്ഞു. ലക്‌നൗവിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം ദുഷ്യന്ത് സിങ് കണ്ടുമുട്ടിയ എല്ലാവരെയും ആരോഗ്യ വകുപ്പ് നിരീക്ഷിച്ചുവരികയാണ്. ഞായറാഴ്ച ലക്‌നൗവില്‍ നടന്ന പാര്‍ട്ടിയെ സംബന്ധിച്ചു 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരിക്കുകയാണ്.