നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ വെള്ളിയാഴ്ച; നാളെ ഡമ്മി പരീക്ഷണം

single-img
17 March 2020

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്ന ആരാച്ചാർ പവൻകുമാർ ഇന്ന് വൈകിട്ട് തിഹാർ ജയിലിലെത്തി. വധശിക്ഷ നടപ്പാക്കുന്നതിന്റെ മുന്നോടിയായുള്ള ഡമ്മി പരീക്ഷണം നാളെ നടത്തും. ഈ വരുന്ന വെള്ളിയാഴ്ച രാവിലെയാണ് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കുന്നത്. തങ്ങളുടെ വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റവാളികളിലൊരാളായ മുകേഷ് സിംഗ് നൽകിയ ഹർജികൾ നേരത്തെ തള്ളിയിരുന്നു.

ഇയാള്‍ വിചാരണ കോടതിയായ ദില്ലി പാട്യാല ഹൗസ് കോടതിയിലും അഡീഷനൽ സെഷൻസ് കോടതിയിലും സമർപ്പിച്ച ഹർജികളാണ് തള്ളിയത്. കേസിനാസ്പദമായ സംഭവം നടന്ന ഡിസംബർ പതിനാറിന് താന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്ന് വാദിച്ചാണ് ഇയാള്‍ ഹർജി നൽകിയിരുന്നത്. മാത്രമല്ല, കേസ് നടക്കവേ വിചാരണ കോടതിയിൽ സംസ്ഥാന സർക്കാർ സുപ്രധാനമായ രേഖകൾ മറച്ചുവച്ചുവെന്നും ഇത് വഴി വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് നേടിയെടുക്കയാണ് ചെയ്തത് എന്നുമായിരുന്നു അഡീഷനൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വാദം.

തുടര്‍ന്ന് താന്‍ സമര്‍പ്പിച്ച ഇരു ഹർജികളും തള്ളിയതിനെതിരെ മുകേഷ് സിംഗ് ഹൈക്കോടതിയെ സമീപിച്ചു. ഇന്നലെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു.