കൊവിഡ് 19 ഭീഷണിയില്‍ സ്വര്‍ണ വിപണിയും; വിലയിടിയുന്നു, അഞ്ചു ദിവസത്തിനിടെ കുറഞ്ഞത് 2000 രൂപ

single-img
14 March 2020

കൊച്ചി: കൊവിഡ് 19 ഭീതി സ്വര്‍ണ വിപണിയെയും കാര്യമായി ബാധിച്ചിരിക്കുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവിലകുത്തനെ ഇടിയുകയാണ്. കഴിഞ്ഞ അഞ്ചുദിവസം കൊണ്ട് പവന് 2000 രൂപയാണ് താഴ്ന്നത്. ഇന്ന് പവന് 280 രൂപ കുറഞ്ഞ് സ്വര്‍ണവില 30,320 രൂപയായി. ഇത് ഈമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ്. ഇന്നലെ മാത്രം 1200 രൂപയുടെ ഇടിവാണ് വിപണിയില്‍ കണ്ടത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയിലും ആനുപാതികമായ കുറവുണ്ടായിട്ടുണ്ട്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് താഴ്ന്നത്. 3790 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില. 35 രൂപയാണ് ഇന്ന് ഒറ്റദിവസം കൊണ്ട് കുറഞ്ഞത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി പവന് 320 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ച 200 രൂപയുടെ കുറവും രേഖപ്പെടുത്തി.

തുടര്‍ച്ചയായ ദിവസങ്ങളില്‍ റെക്കോര്‍ഡ് വിലയില്‍ നിന്ന സ്വര്‍ണവിലയാണ് ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞുവരുന്നത്. മാര്‍ച്ച് ആറിന് പവന് 32,320 രൂപയില്‍ എത്തിയാണ് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി കുറിച്ചത്. പിന്നീട് തുടര്‍ച്ചയായി നാലുദിവസം വില മാറ്റമില്ലാതെ തുടര്‍ന്നു. ആഗോളഓഹരിവിപണികളിലെ ഇടിവാണ് സ്വര്‍ണത്തിന് തുണയായത്. അസംസ്‌കൃത എണ്ണ വിലയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയതും സ്വര്‍ണത്തെ സ്വാധീനിച്ചു.

കൊവിഡ് 19 ഭീഷണിയില്‍ ഓഹരി വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കുറഞ്ഞ വിലയില്‍ ഓഹരികള്‍ ലഭിക്കുമെന്നതിനാല്‍ നിക്ഷേപകര്‍ വിപണിയിലേക്ക് തിരിച്ച് പോകുന്നു. ഇതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്