‘കൊവിഡ് 19 തലസ്ഥാനത്തും ‘; സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇറ്റലിയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൊവിഡ് 19 രോഗബാധ സംശയിക്കുന്നു. പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവാണ്. എങ്കിലും കൂടുതൽ സ്ഥിരീകരണത്തിന് ഇയാളുടെ രക്തസാമ്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.വെളളനാട് സ്വദേശിയായ യുവാവ് ഇറ്റലിയിൽ നിന്ന് വിവിധ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് രണ്ട് ദിവസം മുൻപ് യുവാവ് തിരുവനന്തപുരത്തെത്തിയത്.വിമാനത്താവളത്തിൽ നിന്ന് യുവാവ് നേരെ പോയത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ്.
അതേ സമയം സംസ്ഥാനത്ത് പുതുതായി രണ്ട് പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ദുബെെ, ഖത്തർ എന്നിവിടങ്ങളിൽനിന്ന് എത്തിയ കണ്ണൂർ, തൃശൂർ സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇവർ പരിയാരം മെഡിക്കൽ കോളജിലും തൃശൂർ ജനറൽ ആശുപത്രിയിലുമായി ചികിത്സയിലാണ്.
തൃശ്ശൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച യുവാവ് റാന്നി സ്വദേശികള്‍ യാത്രചെയ്‍ത വിമാനത്തില്‍ ഉണ്ടായിരുന്നയാളാണ്. തൃശ്ശൂരിലെ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇയാള്‍. യുവാവിന്‍റെ ആരോഗ്യനില തൃപ്‍തികരമാണെന്ന് കളക്ടര്‍ അറിയിച്ചു. മാർച്ച് 7നാണ് ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുത്തി നിരീക്ഷിച്ച് വരികയായിരുന്നു. ഇയാൾ പങ്കെടുത്ത പൊതുപരിപാടികൾ പരിശോധിക്കും. കൂടാതെ ഇയാളുമായി ബന്ധം ഉണ്ടായവരെ നിരീക്ഷിക്കും. ഇയാളൊരു വിവാഹ ചടങ്ങില്‍ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂരില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തി ഇയാള്‍ രക്തസാമ്പിള്‍ നല്‍കിയിരുന്നു. എന്നാല്‍ പനി അടക്കമുള്ള രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇയാളെ വീട്ടിലേക്ക് വിടുകയായിരുന്നു. തുടര്‍ന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.