‘ഞങ്ങടെ പേര് വച്ച് പടം പിടിച്ച് ഞം ഞം തിന്നണം’ :-ട്രാൻസ് സിനിമക്കെതിരെ പാസ്റ്ററുടെ ശാപവാക്കുകൾ
രോഗശാന്തി ശുശ്രൂഷയുടെ പേരിൽ നടത്തുന്ന തട്ടിപ്പുകളെ ട്രാൻസ് സിനിമയിൽ തുറന്നുകാട്ടുന്നതിനെതിരെ പാസ്റ്റർ രംഗത്ത്. ശാപവാക്കുകളുമായാണ് സിനിമയിലെ അണിയറ പ്രവർത്തകർക്കെതിരെ പാസ്റ്റർ രംഗത്തെത്തിയിരിക്കുന്നത്. പാസ്റ്റര്‍ കെ എ എബ്രഹാമിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വെെറലാണ്.
സിനിമ എടുത്തവർക്കും അഭിനയിച്ചവർക്കും ഇനി മുതൽ സുഖമായിരിക്കും. കോടിക്കണക്കിന് ജനങ്ങളാണ് ഇവർക്കെതിരെ പ്രാർഥിക്കാൻ പോകുന്നത്. തമ്പുരാൻെറ കൃപ അവർക്കുമേൽ ചൊരിയുമെന്നും പാസ്റ്റർ പറയുന്നു. ജീവനോടെ ഇല്ലാത്ത ദിനോസറിന്റെ പേരില്‍ സിനിമയെടുത്ത് സംവിധായകന്‍ കുറേ കാശുണ്ടാക്കി. പോരാഞ്ഞ് ”സിനിമ ഒന്നുമില്ലാഞ്ഞിട്ട് പാസ്റ്റേഴ്‌സാണ് വിഷയം നീ ആവശ്യം പോലെ സിനിമ ഞങ്ങടെ പേര് വച്ച് പിടിച്ച് ഞം ഞം വച്ച് തിന്ന്, എന്താ കൊഴപ്പം, അതൊരു വിടുതല്‍ അല്ലേ. പേരിടാന്‍ അറിയത്തില്ലേ ഞങ്ങള്‍ ഇട്ട് തരാം സാറേ, ഈ പെന്തക്കോസ്തിന്റെ സഭകളില്‍, ലക്ഷങ്ങള്‍ കോടികള്‍ ഇത് വരെ വന്നിട്ടില്ല. നമ്മുടെ കാര്യം ആരും സിനിമ എടുക്കുന്നില്ലല്ലോ എന്ന് ചിന്തിച്ച് ഇരിക്കുകയായിരുന്നു, അത് ഏതായാലും നടന്നു. എടുത്തവര്‍ക്കും കഴിച്ചവര്‍ക്കും അഭിനയിച്ചവര്‍ക്കും സൊഖവാ, ഇനിയങ്ങോട്ട് സൊഖവാ,തമ്പുരാന്റെ കൃപ അതിന്റെ മേല്‍ വ്യാപരിക്കും… ”, പാസ്റ്റർ വിഡിയോയിൽ പറയുന്നു.
ഏഴ് വർഷത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ഫഹദ് നായകനായെത്തിയ ട്രാന്‍സ്. വിന്‍സന്‍റ് വടക്കന്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ നസ്റിയ നസീം, ഗൗതം മേനോൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, വിനായകൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങി ഒട്ടേറെ താരങ്ങൾ അണി നിരന്നിരുന്നു. രോഗശാന്തി ശുശ്രൂഷയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെയും വിശ്വാസികളെ ചൂഷണം ചെയ്ത് നടക്കുന്ന തട്ടിപ്പുകളെയും തുറന്നുകാട്ടിയ സിനിമക്കെതിരെ വിവധകോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.