വിവാഹത്തിനായി കൂട്ടിവച്ച സ്വർണ്ണവും പണവും വസ്ത്രങ്ങളും കലാപകാരികൾ കൊള്ളയടിച്ചതോടെ വരൻ വിവാഹത്തിൽ നിന്നും പിൻമാറി: വിവാഹം മുടങ്ങിയ റുക്സാനയെ ആശുപത്രിയിൽ വച്ച് മറ്റൊരു യുവാവ് കെെപിടിച്ചു

single-img
6 March 2020

കലാപത്തിനിടെ വിവാഹം മുടങ്ങിയ പെൺകുട്ടിക്ക് ആശുപത്രിയിൽ വച്ച് വിവാഹം. കലാപത്തിൽ  പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന മുസ്തഫാബാദിലെ അല്‍-ഹിന്ദ് ആശുപത്രിയിൽ വച്ചാണ് റുക്‌സര്‍ എന്ന 19 കാരി വിവാഹിതയായത്. വിവാഹം ചെയ്യേണ്ടിയിരുന്ന യുവാവ് അതില്‍ നിന്ന് പിന്‍മാറിയതോടെ അനിശ്ചിതത്വത്തിലായ വിവാഹമാണ് നിശ്ചയിച്ച ദിവസം തന്നെ നടന്നത്.

 കലാപത്തിനിടെ വിവാഹത്തിനായി കരുതി വെച്ച സ്വര്‍ണവും പണവും കൊള്ളയടിക്കപ്പെട്ടതോടെയാണ് റുക്‌സറിനെ വിവാഹം കഴിക്കേണ്ടിയിരുന്നയാള്‍ അവസാന നിമിഷം പിന്‍മാറിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 24 നാണ് റുക്‌സറിന്റെ കുടുംബമുള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്ന തെരുവിലേക്ക് കലാപകാരികളെത്തിയത്. അക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വീടുകളുപേക്ഷിച്ച് ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ വിലപിടിച്ച വസ്തുക്കള്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. കലാപത്തില്‍ ആ കുടുംബത്തിന് സര്‍വ്വതും നഷ്ടമാകുകയായിരുന്നു. 

.റുക്‌സറിന്റെ വിവാഹത്തിനായി വാങ്ങിയ വസ്ത്രങ്ങളും സ്വര്‍ണവുമെല്ലാം കലാപകാരികള്‍ കൊള്ളയടിച്ചു. ഇതറിഞ്ഞതോടെ റുക്‌സറിന്റെ പ്രതിശ്രുത വരൻ്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നൊഴിഞ്ഞു മാറുകയും ചെയ്തു. റുക്‌സറിന്റെ വിവാഹം നിശ്ചയിച്ച ദിവസം തന്നെ നടത്താനുള്ള ഓട്ടത്തിലായിരുന്നു വീട്ടുകാര്‍.

 അക്രമണത്തെ തുടര്‍ന്ന് അല്‍-ഹിന്ദ് ആശുപത്രിയിലായിരുന്നു ഇവര്‍ക്ക് താമസമൊരുക്കിയത്. ഇതിനിടെ റുക്‌സറിനെ വിവാഹം കഴിക്കാന്‍ ഫിറോസ് എന്ന യുവാവ് തയ്യാറായതോടെ റുക്‌സറിന്റെ വീട്ടുകാര്‍ക്ക് ആശ്വാസമായി. തുടര്‍ന്ന് ആശുപത്രിയില്‍ തന്നെ വിവാഹത്തിന് വേദിയൊരുക്കുകയും ചെയ്തു. 

സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് കരുതാനാണ് തനിക്കിഷ്ടമെന്ന് വ്യക്തമാക്കുകയാണ് റുക്‌സറിന്റെ ഭര്‍ത്താവ് ഫിറോസ്. ഒരു സ്വകാര്യ കമ്പനി ജീവനക്കാരനാണ് ഫിറോസ്. കുടുംബത്തിന് ഫര്‍ണിച്ചര്‍ വ്യാപാരവുമുണ്ട്.കലപാത്തിൽ എല്ലാം നഷ്ടമായെങ്കിലും മകളുടെ വിവാഹം നടന്നതോടെ സന്തോഷത്തിലാണ് റുക്സിൻ്റെ വീട്ടുകാർ.