സ്കൂൾ സമയത്തെ ടിപ്പര്‍ ഓട്ടം, ഇടിച്ചുകയറി ബൈക്ക്, വിദ്യാർത്ഥികൾക്ക് മുന്നിൽ ഏഴുവയസുകാരിക്ക് ദാരുണാന്ത്യം
കണ്ണൂരില്‍ ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥിനിക്ക് ജീവന്‍ നഷ്‍ടമായ സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പാനൂർ ചെണ്ടയാടായിരുന്നു അപകടം. കല്ലുവളപ്പ് പുതിയ പറമ്പത്ത് സത്യൻറയും പ്രനിഷയുടെയും മകളും സെൻട്രൽ പുത്തൂർ എൽപി സ്‍കൂളിലെ രണ്ടാം തരം വിദ്യാർത്ഥിനിയുമാ അൻവിയ (7) യാണ് മരിച്ചത്. സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
ബുധനാഴ്‍ച രാവിലെ ചെണ്ടയാട് ഗുരുദേവ സ്മാരകം യുപി സ്‍കൂളിന് സമീപമായിരുന്നു സംഭവം. അമ്മാവന്‍ ഓടിച്ച ബൈക്കിൽ സ്‍കൂളിലേക്ക് പോകുകയായിരുന്നു കുട്ടി. മുമ്പില്‍ പോയ ടിപ്പർ ലോറി വലതു ഭാഗത്തെ റോഡിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കുട്ടി റോഡിലേക്ക് തലയടിച്ച് തെറിച്ചുവീണു. ഉടൻ തന്നെ പാനൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വളവു തിരിഞ്ഞ് അതിവേഗത്തിൽ വരികയായിരുന്ന ബൈക്ക് മുന്നിൽ പോകുകയായിരുന്ന ടിപ്പർ ലോറി വലതു വശത്തെ റോഡിലേയ്ക്ക് തിരിയുന്നത് മനസിലാക്കാതെ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഇത് വിഡിയോ ദൃശ്യങ്ങളിലും വ്യക്തമാണ്. സ്കൂൾ സമയത്ത് ടിപ്പർ, മിനി ലോറികൾക്ക് നിയന്ത്രണമുണ്ടെങ്കിലും സാങ്കേതിക കാരണങ്ങളുടെ മറവിൽ രാവിലെ സ്കൂളിലേയ്ക്ക് വിദ്യാർഥികൾ യാത്ര ചെയ്യുന്ന സമയത്തു തന്നെ ടിപ്പറുകളും ഓടുന്നുണ്ട്. പാനൂരിന്റെ കിഴക്കൻ മേഖലയിൽ നിന്നാണ് മണ്ണും കരിങ്കല്ലുമായി ലോറികൾ ചീറിപ്പായുന്നതിനെതിരെ നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.