‘ലാഭക്കൊതിയന്മാർക്ക് വേണ്ടി വിദ്യാര്‍ഥികളുടെ ഭാവി വച്ച് പന്താടാനാകില്ല’ ; സിബിഎസ്‌ഇക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: സിബിഎസ്ഇ അംഗീകാരമില്ലെന്ന വിവരം മറച്ചുവച്ച തോപ്പുംപടി അരൂജാസ് സ്കൂളിൽ വിദ്യാർഥികൾക്കു പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാത്ത വിഷയത്തിൽ സിബിഎസ്‌ഇക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. സിബിഎസ്ഇ റീജിയണൽ ഡയറക്ടർ സച്ചിൻ ധാക്കൂറിനെ വിളിച്ചുവരുത്തിയായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ രൂക്ഷ വിമർശനം. അംഗീകാരമില്ലാത്തെ സ്കൂളുകൾക്കെതിരെ എന്തുകൊണ്ടാണ് സിബിഎസ്ഇ നടപടിയെടുക്കാത്തതെന്ന് കോടതി ചോദിച്ചു. സംഭവം ഗൗരവമായി തന്നെ കൈകാര്യം ചെയ്യുമെന്നും അരൂജാസ് സ്കൂളിലെ വിദ്യാർഥികൾക്ക് ഒരു വർഷം നഷ്ടപ്പെടാതിരിക്കാൻ എന്തുചെയ്യാനാകുമെന്ന് സംസ്ഥാന സർക്കാർ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഏഴു വര്‍ഷമായി അംഗീകാരമില്ലാത്ത സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. സിബിഎസ്ഇ എന്തെടുക്കുകയായിരുന്നെന്ന് കോടതി ചോദിച്ചു. വിദ്യാര്‍ഥികളുടെ ഭാവിവച്ച് പന്താടാനാകില്ലെന്നും കോടതി പറഞ്ഞു. സ്കൂളിന് അംഗീകാരമില്ലാത്തതിനാൽ 29 വിദ്യാര്‍ഥികൾക്കാണ് പരീക്ഷ എഴുതാൻ കഴിയാത്തത്. സിബിഎസ്ഇ അംഗീകാരമില്ലാത്ത സ്കൂള്‍ അക്കാര്യം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അറിയിക്കാതിരുന്നതാണ് പ്രശ്നത്തിനു കാരണം.
നാടെങ്ങും സ്കൂളുകൾ തുറന്നിട്ട് വിദ്യാർഥികളെ ചൂഷണം ചെയ്യാൻ ലാഭക്കൊതിയൻമാർക്ക് എറിഞ്ഞുകൊടുത്തിരിക്കുകയാണ്. നിങ്ങളുടെ മൗനം ലാഭക്കൊതിയൻമാർ ദുരുപയോഗം ചെയ്യുന്നു. രാജ്യത്ത് സിബിഎസ്ഇക്ക് ബ്രാന്‍റ് വാല്യു ഉണ്ട്. അത് വെച്ചാണ് നിങ്ങൾ വിദ്യാർഥികളെയും രക്ഷിതാക്കളേയും ചൂഷണം ചെയ്യുന്നതെന്ന് കോടതി വിമര്‍ശിച്ചു. ഇങ്ങനെ എത്ര സ്കൂളുകൾ ഉണ്ടെന്ന് ഒരാഴ്ചക്കകം അറിയിക്കണം. ഒത്തുകളിയും വീഴ്ചകളും പകൽ പോലെ വ്യക്തമാണ്. കോടതിക്കുമുന്നിലും ഒളിച്ചുകളിക്കാനാണ് സിബിഎസ്ഇയുടെ ഭാവമെങ്കിൽ വെറുതെവിടില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ അടക്കം വ്യക്തമാക്കി അടുത്ത ബുധനാഴ്ച വിശദമായ സത്യവാങ്മൂലം നൽകാനും സിബിഎസ്ഇയോട് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടു. ഇത് അവസാന താക്കീതാണെന്ന മുന്നറിയിപ്പും കോടതി നൽകിയിട്ടുണ്ട്.