പിഞ്ചു കുഞ്ഞിന്റെ കൊലപാതകം; ശരണ്യയെ തൂക്കി കൊല്ലണമെന്ന് പിതാവ്, തെറിവിളികളുമായി നാട്ടുകാരും ബന്ധുക്കളും

single-img
19 February 2020

കണ്ണൂര്‍; കണ്ണൂര്‍ തയ്യിലില്‍ ഒന്നരവയസുകാരനെ കടല്‍ ഭിത്തിയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് നടന്നു. കേസിലെ പ്രതിയും കുഞ്ഞിന്റെ അമ്മയുമായ ശരണ്യയെ എത്തിച്ചാണ് പൊലീസ് തയ്യില്‍ കടപ്പുറത്ത് തെളിവെടുപ്പ് നടത്തിയത്.

ശരണ്യയെ കണ്ടതും നാട്ടുകാരും ബന്ധുക്കളും ആക്രോശത്തോടെ പാഞ്ഞടുത്തു. തെറിവിളികളോടെയായിരുന്നു ജനക്കൂട്ടം പ്രതികരിച്ചത്. സ്ത്രീകള്‍ക്ക് അപമാനം വരുത്തി വച്ച ഈ നാറിയെ കൊന്നുകളയണമെന്നാണ് അവര്‍ പൊലീസിനോട് പറഞ്ഞത്.

രോഷാകുലരായ നാട്ടുകാരെ നിയന്ത്രിക്കാന്‍ പൊലീസ് ഏറെ പരിശ്രമിച്ചു. സ്ഥലത്ത് കനത്ത സുരക്ഷയൊരുക്കിയിരുന്നു. ശരണ്യയുടെ ബന്ധുക്കള്‍ ദുഃഖം താങ്ങാനാകാത്ത സ്ഥിതിയിലാണ് പ്രതികരിച്ചത്.സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ ഇവള്‍ എന്റെ മകളല്ല ഇവളെ തൂക്കിക്കൊല്ലണം എന്നാണ് ശരണ്യയുടെ അച്ഛന്‍ വത്സരാജ് പ്രതികരിച്ചത്.

ശരണ്യ തന്റെ മകളായതില്‍ ദുഃഖിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.”കുഞ്ഞിനെ കൊന്ന അവള്‍ നാളെ എന്നെ കൊല്ലില്ലെന്ന് എന്താണ് ഉറപ്പ്? അവള്‍ക്ക് മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം മാത്രമേയുള്ളൂ” വത്സരാജ് പറയുന്നു. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കര്‍ശന സുരക്ഷയിലാണ് തെളിവെടുപ്പ് നടത്തുന്നത്‌. വൈകിട്ട് ശരണ്യയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.