ഡൽഹി തെരഞ്ഞെടുപ്പ്: 66 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 63 സീറ്റുകളിലും കെട്ടിവെച്ച പണം നഷ്ടപ്പെട്ടു

single-img
11 February 2020

ദേശീയ തലത്തിൽ കോണ്‍ഗ്രസിന്റെ പതനം പൂര്‍ണ്ണമായെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഡൽഹിയിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് ദൽഹി നിയമ സഭാ തെരഞ്ഞെടുപ്പിൽ 66 സീറ്റിലാണ് മത്സരിച്ചപ്പോൾ 63 സ്ഥാനാര്‍ത്ഥികളുടെയും കെട്ടിവെച്ച പണം നഷ്ടപ്പെട്ടു.

ഡൽഹിയിലെ ബദ്‌ലിയില്‍ മത്സരിച്ച ദേവേന്ദര്‍ യാദവ്, കസ്തൂര്‍ബ നഗറില്‍ മത്സരിച്ച അഭിഷേക് ദത്ത്, ഗാന്ധി നഗറില്‍ മത്സരിച്ച അര്‍വിന്ദര്‍ സിംഗ് ലവ്‌ലി എന്നിവർക്ക് മാത്രമാണ് പണം നഷ്ടമാകാതെ ഇരുന്നത്.

മുൻ കോൺ. മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മന്ത്രിസഭകളില്‍ മൂന്ന് തവണ മന്ത്രിയായ എകെ വാലിയ അദ്ദേഹത്തിന്റെ മണ്ഡലമായ കൃഷ്ണ നഗറില്‍ നേടിയത് വെറും 3.77% വോട്ടാണ്. അതേപോലെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്രയുടെ മകള്‍ ശിവാനി ചോപ്ര 5.42% വോട്ടാണ് നേടിയത്.

മുതിര്‍ന്ന കോൺ. നേതാവായ കീര്‍ത്തി ആസാദിന്റെ ഭാര്യയായ പൂനം ആസാദിന് ബറേലിയില്‍ ലഭിച്ചത് വെറും 2% വോട്ടാണ്. അതേപോലെ തന്നെ ജംഗ്പുര മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് തര്‍വീന്ദര്‍ സിംഗ് മര്‍വാക്ക് 3000 വോട്ട് മാത്രമാണ് ലഭിച്ചത്. ആം ആദ്മിയിൽ നിന്നും കോണ്‍ഗ്രസിലേക്കെത്തിയ അല്‍ക്ക ലാംബക്ക് ചാന്ദ്‌നി ചൗക്കില്‍ 3.45% വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.