മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾ: കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 15650 കേസുകൾ

single-img
10 February 2020

മക്കൾ സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാത്തതുമായി ബന്ധപ്പെട്ട് കേരളത്തിൽ 15650 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ നിയമസഭയ അറിയിച്ചു. 2016-17 കാലയളവിൽ 4767 കേസുകളും 2017-18 കാലയളവിൽ 3356 കേസുകളും 2018-19ൽ 4300 കേസുകളും 2019-20 ഇതുവരെയായി 3227 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇവ തീർപ്പാക്കുന്നതിനായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 27 മെയിന്റനൻസ് ട്രൈബ്യൂണലുകൾ വഴി 11,005 കേസുകൾ തീർപ്പാക്കി. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള വൃദ്ധസദനങ്ങളിലും സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന വൃദ്ധസദനങ്ങളിലും വൃദ്ധജനങ്ങളെ പ്രവേശിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും യാതൊരു തുകയും ഈടാക്കുന്നില്ലെനം വയോജനങ്ങൾക്കുള്ള സേവനം സൗജന്യമായാണ് നൽകി വരുന്നതെന്നും മന്ത്രി അറിയിച്ചു.

നിലവിൽ കേരളത്തിൽ സർക്കാർ ഉടമസ്ഥതയിൽ 16 വൃദ്ധസദനങ്ങളും ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരത്തോട് കൂടി 619 സ്ഥാപനങ്ങൾ സ്വകാര്യ /എൻജിഒ മേഖലയിലും പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ 172 സ്ഥാപനങ്ങൾ സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്നവയാണ്.