ഇത് ചരിത്രത്തില്‍ ആദ്യം; സൗദിയുടെ സൈന്യത്തിൽ വനിതാവിങ് പ്രവർത്തനം ആരംഭിച്ചു
ചരിത്രത്തിൽ ആദ്യമായി സൗദി സൈന്യത്തിൽ വനിതാ വിങ് പ്രവർത്തനം ആരംഭിച്ചു. വിങ് പ്രവർത്തനം ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഫയ്യാദ് അൽറുവൈലി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് ചടങ്ങ് നടന്നത്. ആർമിയിലേക്കുള്ള വനിതാ കേഡറ്റുകളുടെ നിയമനവും പരിശീലനവും പ്രവൃത്തിയും സംബന്ധിച്ച് റിക്രൂട്ട്മെൻറ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ ഇമാദ് അൽ ഐദാൻ ചടങ്ങിൽ വിശദീകരിച്ചു. ഇത്തരത്തിലുള്ള തീരുമാനത്തിന് ജനറൽ റുവൈലിക്ക് മേജർ ജനറൽ ഇമാദ് അൽ ഐദാൻ പ്രശംസാഫലകം സമ്മാനിച്ചു.
രാജ്യത്തിന്റെ സൈന്യത്തിന്റെ വിവിധ ശാഖകളിൽ ആവശ്യത്തിന് അനുസൃതമായി വനിതകളെ നിയമിക്കുകയും അവർക്കിണങ്ങുന്ന ചുമതകൾ ഏൽപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർമിയിൽ വനിതാ സൈനികരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വേണ്ട സേവനങ്ങൾ നൽകാനാണ് വനിതാ വിങ് ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പാക്കുന്ന പരിഷ്കരണങ്ങളുടെ ഭാഗമായി സ്ത്രീകൾക്കും സൈനിക സേവനത്തിനുള്ള അവസരമൊരുക്കിയത്. ഇതിന്റെ ഭാഗമായി വിവിധ സൈനിക തസ്തികകളിലേക്ക് സ്ത്രീകൾക്ക് അപേക്ഷിക്കാൻ അവസരം നൽകി. നിലവിൽ 25നും 35നും ഇടയിൽ പ്രായമുള്ള ഹൈസ്കൂൾ വിദ്യാഭ്യാസമുള്ള സ്ത്രീകൾക്കാണ് അപേക്ഷിക്കാൻ അർഹത.