ബിപിൻ റാവത്ത് ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്; ചുമതല ഫോർ സ്റ്റാർ ജനറൽ പദവിയില്‍
ഇന്ത്യൻ കരസേനാ മേധാവിയായ ബിബിപിന് റാവത്തിനെ കേന്ദ്ര സർക്കാർ രാജ്യത്തിന്റെ മൂന്ന് സേനകളെയും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി നിയമിച്ചു. റാവത്ത് നാളെ കരസേനാ മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കും. പുതിയ പദവിയില്‍ ഫോർ സ്റ്റാർ ജനറൽ ആയിട്ടായിരിക്കും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ നിയമനം. നിലവില്‍ 65 വയസ് വരെ പ്രായമുള്ളവര്‍ക്കേ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് പദവിയിലെത്താനാവൂ. ഈ സ്ഥാനത്ത് മൂന്ന് വര്‍ഷമാണ് കാലാവധി.
ഇന്ത്യന്‍ രാഷ്ട്രപതിക്ക് കീഴിൽ ഭാവിയില്‍ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതൽ ഈ ജനറലിനാകും. മാത്രമല്ല, കേന്ദ്ര ക്യാബിനറ്റില്‍ പ്രതിരോധമന്ത്രിയുടെ പ്രിൻസിപ്പൽ മിലിട്ടറി ഉപദേശകനും ഇനി ബിപിൻ റാവത്തായിരിക്കും. ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിലിൽ അംഗങ്ങളായ എല്ലാ രാജ്യങ്ങളിലും സൈനികവിഭാഗത്തിൽ (പി-5 എന്ന അഞ്ച് രാജ്യങ്ങൾ) ഇത്തരത്തിൽ ഒരു പദവിയുണ്ട്.
ഒരു രാജ്യത്തിന്‍റെ ആയുധവാങ്ങൽ ശേഷിയും ആവശ്യങ്ങളും കൃത്യമായി പ്രതിരോധവകുപ്പിനെ അറിയിക്കൽ, മൂന്ന് സേനകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ എന്നിവ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്‍റെ ചുമതലകളിൽ ചിലതാണ്.നിലവില്‍ സേനാമേധാവികളുടെ തുല്യ ശമ്പളം തന്നെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനുമുണ്ടാകും.