ഇതാ, ചിക്കന് കിലോയ്ക്ക് 500ഉം ഉള്ളിക്ക് 250ഉം വിലയുള്ള ഒരു ഇന്ത്യന്‍ നഗരം

single-img
15 December 2019

വായിച്ചപ്പോൾ അത്ഭുതം തോന്നുന്നുണ്ടാകാം. എന്നാൽ കാര്യം സത്യമാണ്. ഇത് ഇന്നത്തെ ഗുവാഹത്തിയിലെ നിരക്കാണ്. അസമിലാകെ ജനങ്ങൾ തെരുവുകളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കനത്ത പ്രക്ഷോഭം ആരംഭിച്ചതോടെയാണ് വില കുത്തനെ ഉയർന്നത്. നിലവിൽ സംസ്ഥാനം വലിയ ഭക്ഷ്യ ക്ഷാമം നേരിടുകയാണ്. മിക്ക ബാങ്കുകളുടെയും എടിഎമ്മുകൾ ഇവിടെ കാലിയായ സ്ഥിതിയാണ്.

മാർക്കറ്റുകളിൽ പച്ചക്കറികൾക്കും പഴവർഗ്ഗങ്ങൾക്കും തീപിടിച്ച വിലയാണ്. ഉള്ളിക്ക് രാജ്യത്ത് പൊതുവെ വില കുറയാൻ തുടങ്ങിയെങ്കിലും ഇവിടെ പക്ഷെ കിലോയ്ക്ക് 250 രൂപയാണ് വില. മുൻപ് വെറും പത്ത് രൂപ വിലയുണ്ടായിരുന്ന ഒരു കെട്ട് ചീരയ്ക്ക് കൊടുക്കേണ്ടത് 60 രൂപയായി വർദ്ധിച്ചു. അസമിലെ പ്രാന്ത പ്രദേശങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികളെയാണ് സംസ്ഥാനം സ്ഥിരമായി ആശ്രയിക്കുന്നത്.

ഇവിടങ്ങളിലുള്ള കർഷകർ ഇത് മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ നിന്ന് റീട്ടെയ്ൽ വിൽപ്പനക്കാർക്ക് വിൽക്കുകയാണ് പതിവ്. എന്നാൽ പ്രക്ഷോഭം തുടങ്ങിയതോടെ ഗ്രാമങ്ങളിൽ ഉൽപ്പന്നങ്ങളുടെ ലഭ്യത കുറഞ്ഞു. മാത്രമല്ല, ബംഗാൾ അതിർത്തിയിൽ പച്ചക്കറികളുമായി വന്ന ചരക്ക് ലോറികൾ കുടുങ്ങിക്കിടക്കുന്നതും പ്രതിസന്ധിയായി.

സംസ്ഥാനത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിച്ചേ മതിയാകൂ എന്നാണ് അസം ചേംബർ ഓഫ് കൊമേഴ്സ് ആവശ്യപ്പെടുന്നത്.