ഷെയ്ൻ നിഗമിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ വിലക്ക്
വെയിൽ എന്ന ചിത്രത്തിനെ തുടർന്ന് വിവാദത്തിലായ മലയാളത്തിലെ യുവനടന്‍ ഷെയ്ൻ നിഗമിന് നിർമ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെ വിലക്ക്. വിലക്കിനെ തുടർന്ന് ഷെയ്ൻ നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെയിൽ, കുർബാനി എന്നീ സിനിമകൾ ഉപേക്ഷിക്കാക്കാനും സംഘടനാ തീരുമാനമെടുത്തു.
രണ്ട് സിനിമകൾക്കുമായി ഇതുവരെ ചെലവായ ഏഴ് കോടി രൂപ നൽകാതെ ഷെയിനിനെ ഇനി ഒരു സിനിമയിലും സഹകരിപ്പിക്കില്ലെന്നാണ് തീരുമാനം എന്നും നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണ് ഷെയ്നില്‍ നിന്ന് ഉണ്ടായതെന്നും വിലക്കിന്‍റെ കാര്യം അമ്മ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും നിർമ്മാതാക്കൾ പറഞ്ഞു.
പുതുതായി ‘ഉല്ലാസം’ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകർ നടനെതിരെ പരാതിയുമായി രംഗത്തെത്തിയതിനെ തുടർന്നാണ് സംഘടനാ തീരുമാനം കൈക്കൊണ്ടത്. ഉല്ലാസം എന്ന സിനിമയ്ക്കായി ഷെയ്ൻ കൂടുതൽ പ്രതിഫലം ചോദിച്ചെന്നാണ് പരാതി.
തുടക്കത്തിൽ 25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാർ ഒപ്പിട്ടതെന്നും എന്നാല്‍ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും നിർമ്മാതാക്കൾ പരാതിയില്‍ വ്യക്തമാക്കുന്നു. കൂടുതലായി ആവശ്യപ്പെട്ട പണം കൂടി തന്നില്ലെങ്കില്‍ ഡബ്ബിംഗിന് എത്തില്ലെന്ന് ഷെയ്ൻ നിഗം അറിയിക്കുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. അതേസമയം ഈ ആരോപണം ഷെയ്ൻ നിഗം തള്ളി.